കൊല്ലം: കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ പരിഹാസ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത് . നേതാക്കള്‍ നാണമില്ലാതെ ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയുടെ അസ്തിത്വം നശിപ്പിക്കുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ടിപി ദീപുലാല്‍ പറയുന്നത്.
യുഡിഎഫ് പോസ്റ്ററുകള്‍ ഒട്ടിക്കാനായി ഇനി മതിലുകളൊന്നും ബാക്കിയില്ലെന്നും പണം വാങ്ങി മതില് വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു.
കുണ്ടറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ തന്റെ പ്രചാരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്നാല്‍ ഇവിടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ആശയക്കുഴപ്പം തുടരുകയാണ്. കുണ്ടറയില്‍ ആദ്യം ബിന്ദു കൃഷ്ണയുടെ പേരായിരുന്നു പറഞ്ഞുകേട്ടിരുന്നത്.
എന്നാല്‍ കുണ്ടറയില്‍ താന്‍ മത്സരിക്കാനില്ലെന്നും കൊല്ലം വേണമെന്നും ബിന്ദു പറഞ്ഞതോടെ കുണ്ടറ സീറ്റ് പിസി വിഷ്ണുനാഥിന് നല്‍കുമെന്ന് സൂചനയുണ്ടായിരുന്നു.എന്നാല്‍ പിന്നീട് വട്ടിയൂര്‍ക്കാവില്‍ വിഷ്ണുനാഥ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക