കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജനങ്ങള്‍ മമതയില്‍ വിശ്വാസമര്പ്പിച്ചിട്ടും അവര്‍ വഞ്ചനാപരമായ സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് തടസം നില്‍ക്കുന്നത് മമത തന്നെയാണെന്നും മോദി കുറ്റപ്പെടുത്തി.
ഇന്നലെ രാത്രി 50-55 മിനുട്ട് നേരം ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സ്ആപ്പും അപ്രത്യക്ഷമായപ്പോള്‍ എല്ലാവരും ആശങ്കപ്പെട്ടു. എന്നാല്‍ ബംഗാളില്‍ വികസനവും, വിശ്വാസവും, സ്വപ്നങ്ങളും ഇല്ലാതായിട്ട് 50-55 വര്‍ഷമായി.
ആദ്യം കോണ്‍ഗ്രസ്, പിന്നെ ഇടതുപക്ഷം, പിന്നെ തൃണമൂല്‍ ഈ മൂന്ന് കക്ഷികളുമാണ് ബംഗാളിന്റെ വികസനം തടഞ്ഞത്. ബംഗാളിന്റെ വികസനത്തിന് ബി.ജെ.പി നിര്‍ണായകമാണ്- ഖോരഗ്പുരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്ന പ്രധാനമന്ത്രിയുടെ കടന്നാക്രമണം.
ഒരു മാറ്റം കൊണ്ടുവരാനുളള നിങ്ങളുടെ ത്വര എനിക്ക് മനസിലാകുന്നുണ്ട്. ആളുകളെ അപമാനിക്കുന്നതിനും ഉപദ്രവിക്കുന്നതിനുമുള്ള പരിശീലന കേന്ദ്രമായി തൃണമൂല്‍ കോണ്‍ഗ്രസ് മാറിയിരിക്കയാണ്.
വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മമത കളിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷത്തെ ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ ബിജെപിക്ക് കേവലം അഞ്ച് വര്‍ഷങ്ങള്‍ മതി.
നിങ്ങള്‍ പലര്‍ക്കും അവസരം കൊടുത്തു. അടുത്ത അഞ്ച് വര്‍ഷം ഞങ്ങള്‍ക്ക് അവസരം തരൂ. നിങ്ങള്‍ക്കായി ജീവന് ത്യജിക്കാനും ഞങ്ങള്‍ തയ്യാറാണ്- പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക