ദുബായ്: പതിനാറ് വയസിന് മുകളിലുളള രാജ്യത്തെ എല്ലാ പൗരന്മാര്ക്കും കോവിഡ് വാക്സീന് നല്കാന് തീരുമാനിച്ച് സൗദി അറേബ്യ, യു.എ.ഇ എന്നി രാജ്യങ്ങള്‍.
16 മുതല്‍ 18 വയസ്സുവരെ ഉളളവര്‍ക്ക് ആസ്ട്ര സെനകയുടെ കോവിഷീല്‍ഡ് വാക്സീനും, 18 വയസ്സിന് മുകളിലുളളവര്‍ക്ക് ഫൈസര്‍ നിര്‍മിക്കുന്ന കോവിഡ് വാക്സീനുമാണ് സൗദിയില്‍ വിതരണം ചെയ്യുന്നത്. 500 വാക്സീനേഷന് കേന്ദ്രങ്ങള്‍ വഴി 3 മില്യണ്‍ ആളുകള്‍ക്ക് ഇതുവരെ കോവിഡ് വാക്സീന് നല്‍കിയതായി സൗദി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇസ്രയേല്‍ കഴിഞ്ഞാല്‍ വാക്സീന് വിതരണത്തില്‍ രണ്ടാമത് നില്ക്കുന്ന രാജ്യമാണ് യു.എ.ഇ. മുതിര്‍ന്ന പൗരന്മാര്, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരുള്‍പ്പടെ രാജ്യത്തെ 73 ശതമാനം പൗരന്മാരും വാക്സീന് സ്വീകരിച്ചതായി യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഷീല്‍ഡ് ഉള്‍പ്പടെ നാലുതരം കോവിഡ് വാക്സീനുകളാണ് യു.എ.ഇയില്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കൂടിയിരുന്നു. ഏകദേശം നാലായിരത്തിനടുത്ത് കോവിഡ് കേസുകളാണ് യു.എ.ഇയിലടക്കം ഇപ്പോള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോക്ഡൗണ്‍ ഉള്‍പ്പടെയുളള കടുത്ത നടപടികളിലേക്ക് പോകുന്നില്ലെങ്കിലും, സാമൂഹ്യ അകലമടക്കമുളള മുന്‍കരുതല്‍ കര്‍ശനമാക്കാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 4,38,638 പേര്‍ക്കാണ് ഇതുവരെ യു.എ.ഇയില്‍ കോവിഡ് ബാധിച്ചത്. 1,433 പേര് മരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക