കൊല്ലം: മാധ്യമങ്ങളിലെ അഭിപ്രായ സര്‍വേകളിലൂടെ ജനങ്ങളെ സ്വാധീനിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന നരേന്ദ്രമോഡിയുടെ തന്ത്രമാണ് കേരളത്തില്‍ മുഖ്യമന്ത്രിയും നടപ്പാക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.
സിപിഐഎമ്മും ബിജെപിയും തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ പണമൊഴുക്കുകയാണ്. 800 കോടിയോളം രൂപ സര്‍ക്കാര്‍ ഇതിനകം പരസ്യത്തിനായി ചെലവഴിച്ചെന്നും നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എന്ത് കാഴ്ചപ്പാടോടെയാണെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
യുഡിഎഫിന് അനുകൂലമായി സര്‍വേ നടത്തിത്തരാം എന്നു പറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തിയിരുന്നു. സര്‍വേ നടത്തുന്ന ഏജന്‍സികള്‍ക്ക് സ്ഥാപിത താല്പര്യമുണ്ട്. പണം നല്കുന്ന ആളുകള്‍ക്ക് അനുകൂലമായി ആയിരിക്കും സര്‍വേ. അത്തരം ഏജന്‍സികള്‍ക്ക് നേരും നെറിയുമില്ലെന്നും പണം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
ശബരിമല വിഷയത്തില്‍ ആശയക്കുഴപ്പമില്ലാത്ത വിധം നിലപാട് വ്യക്തമാക്കാന്‍ സിപിഐഎം തയ്യാറാകണം. കോണ്‍ഗ്രസ് ശാന്തമായ കടലാണ്. ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരും. അതേസമയം, കോണ്‍ഗ്രസ് നേതാക്കളെ പണം നല്കി ഒപ്പംകൂട്ടാന്‍ ബിജെപി ശ്രമിക്കുന്നതായും മുല്ലപ്പള്ളി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക