സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ചത് ഫോണിലൂടെ കടം പറഞ്ഞ് വാങ്ങിയ ടിക്കറ്റിന്. ആലുവയിലെ കീഴ്മാടില്‍ ചെടിച്ചട്ടി കമ്പനി ജോലിക്കാരനായ ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പികെ ചന്ദ്രനെയാണ് ഭാഗ്യദേവത കനിഞ്ഞത്.
ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപം ലോട്ടറി വില്‍ക്കുന്ന സ്മിജ മോഹനാണ് പികെ ചന്ദ്രന് ടിക്കറ്റ് വിറ്റത്. ഞായറാഴ്ച ഉച്ചയായിട്ടും വിറ്റുപോവാതെ സ്മിജയുടെ പക്കല്‍ 12 ടിക്കറ്റ് ബാക്കിയായി. പലരോടും ടിക്കറ്റ് വേണോ എന്ന് സ്മിജ ഫോണില്‍ വിളിച്ച് ചോദിച്ചു.
അക്കൂട്ടത്തിലാണ് ചന്ദ്രനെയും വിളിച്ചത്. അങ്ങനെ ടിക്കറ്റ് മാറ്റിവെക്കാന്‍ ചന്ദ്രന് ആവശ്യപ്പെട്ടു. ടിക്കറ്റ് വിലയായ 200 രൂപ പിറ്റേന്ന് തരാമെന്നും പറഞ്ഞു. ടിക്കറ്റ് മാറ്റിവെച്ച സ്മിജ അതിന്റെ ഫോട്ടോ ചന്ദ്രന് വാട്സ്ആപ്പില്‍ അയച്ചുകൊടുത്തു.
ഞായറാഴ്ച ഫലം വന്നപ്പോഴാണ് ചന്ദ്രന്റെ ടിക്കറ്റിനാണ് സമ്മാനം എന്നറിയുന്നത്. തുടര്‍ന്ന് സ്മിജയും ഭര്‍ത്താവും ടിക്കറ്റ് ചന്ദ്രന്റെ വീട്ടിലെത്തിച്ചു. 15 വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് ചന്ദ്രന്. നികുതി തുക കഴിഞ്ഞ് 4 കോടി 20 ലക്ഷം രൂപ ഇദ്ദേഹത്തിന് ലഭിക്കും.
ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സര്‍ക്കാര്‍ പ്രസിലെ ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവ് രാജേശ്വരനും. ജോലി നഷ്ടപ്പെട്ടപ്പോളാണ് ലോട്ടറി വില്‍പ്പന തുടങ്ങിയത്.
ലൈഫ് പദ്ധതിയില്‍ ലഭിച്ച വലമ്പൂരിലെ വീട്ടിലാണ് ഇവരുടെ താമസം. ഇവരുടെ 12 വയസ്സുകരാനായ മൂത്തമകന് ജഗന് തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന രോഗത്തിനു ചികിത്സയിലാണ്. രണ്ടാമത്തെ മകന് രണ്ടരവയസ്സുകാരനായ ലുഖൈദിനു രക്താര്‍ബുദം വന്നു മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക