സിപിഐഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ് കള്ള വോട്ടിന് അരങ്ങൊരുക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിഷ്പക്ഷമായ തിരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനുള്ള ഈ നീക്കം കേരള ചരിത്രത്തില്‍ ആദ്യമാണ്.
സംസ്ഥാനത്ത് നാലു ലക്ഷം വ്യാജ വോട്ടര്‍മാരുടെ പട്ടികയാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
തെളിവുകള്‍ സഹിതം നല്കിയ ഇരട്ട വോട്ടുകളുടേയും, വ്യാജ വോട്ടര്‍മാരുടെയും പട്ടിക പരിശോധിക്കാന്‍ തയ്യാറായ തിരഞ്ഞെടുപ്പു കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെയും അഭിനന്ദിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
ഒരു നിയോജക മണ്ഡലത്തില്‍ ഒരു ബൂത്തില്‍ അഞ്ച് പേരെ തെറ്റായി ചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഇത്തരത്തില്‍ ചേര്‍ത്ത ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി അവരുടെ പേരില്‍ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണം.
സിപിഐഎം അതിക്രമത്തെ ഭയന്ന് ആളിരിക്കാന്‍ തയ്യാറാകാത്ത പല ബൂത്തുകളും കാസര്‍കോട് കണ്ണൂര്‍ മേഖലകളിലുണ്ട്. അവിടെയെല്ലാം കള്ളവോട്ടുകള്‍ നിര്‍ബാധം നടക്കുകയാണ്. ജനവിധി അട്ടിമറിക്കാനാണ് ബോധപൂര്‍വ്വം വ്യാജ വോട്ടുകള്‍ സൃഷ്ടിച്ചത്.
വോട്ടര്‍ പട്ടികയില്‍ നേരത്തെ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി ഇന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഞാന്‍ കത്തു നല്‍കിയിട്ടുണ്ട്.
ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെ പറ്റിയാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. എന്നാല്‍, ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജ വോട്ടര്‍മാരെ സൃഷ്ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്.
ഇത് സംബന്ധിച്ച് ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.
ഈ രീതിയില്‍ മറ്റു മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജ വോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തര നടപടി വേണമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക