തിരുവനന്തപുരം : കേരളത്തിലെ മയക്കുമരുന്ന് കടത്തു സംബന്ധിച്ചുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ മയക്കുമരുന്ന് മാഫിയയോ? അവിശ്വസനീയമെന്നു തോന്നുമെങ്കിലും ലഭ്യമായ തെളിവുകള്‍ നല്കുന്ന സൂചന ഇതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സംയുക്ത അന്വേഷണത്തിനായി എക്സൈസ് ജയില്‍ അധികൃതര്‍ക്ക് കത്തു നല്കി.
ക്രിമിനല്‍ കേസില്‍ ജയിലിലായിരുന്ന യുവാവിനെ ഹാഷിഷ് ഓയിലുമായി പിടികൂടിയതോടെയാണ് മയക്കുമരുന്നു കടത്തിന്റെ കണ്ണികളെ പുറംലോകം അറിയുന്നത്. മയക്കു മരുന്ന് കടത്താന്‍ ഇയാളെ സഹായിക്കുന്നത് ജയിലില്‍ കഴിയുന്നയാളുടെ ഭാര്യ. ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്.
607 ഗ്രാം ഹാഷിഷ് ഓയിലുമായി തിരുവനന്തപുരം വേങ്കറ സ്വദേശി ഭരത് കുമാറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ബൈക്കില്‍ മയക്കുമരുന്നുമായി പോകവെ വേങ്കറ ഭാഗത്തു നിന്നുമായിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. കൊലക്കേസ് ഉള്‍പ്പടെ 14 ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഭരത് കുമാര്‍ ജയിലില്‍ കഴിയുമ്പോഴാണ് മയക്കുമരുന്ന് മാഫിയായുമായി ബന്ധമുണ്ടാകുന്നത്. ഇവരുടെ നിര്‍ദേശപ്രകാരമാണ് മയക്കുമരുന്ന് കടത്തിയത്.
മയക്കുമരുന്ന് കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന ഇടുക്കി കൊന്നത്തടി സ്വദേശി മെല്ബിന്റെ ഭാര്യ നിഷയാണ് ഇടനിലക്കാരിയായി സഹായിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിഷയെയും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ജയില്‍ പരിധിയിലുള്ള ടവര്‍ ലൊക്കേഷനില്‍ നിന്ന് നിരന്തരം കോളുകള്‍ വന്നതായി കണ്ടെത്തി. തുടര്‍ന്ന് തുടരന്വേഷണത്തിനായി ജയില്‍ അധികൃതര്‍ക്ക് ഔദ്യോഗികമായി എക്സൈസ് കത്തു നല്‍കുകയായിരുന്നു.
ഇടുക്കി സ്വദേശിയായ മറ്റൊരു വ്യക്തിയാണ് മയക്കുമരുന്നുകടത്തിന്റെ ആസൂത്രകനെന്നാണ് എക്സൈസ് സംശയിക്കുന്നത്. കേരളത്തില്‍ എവിടെയും മയക്കുമരുന്ന് എത്തിക്കുന്നത് ഇയാളാണ്. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതായി നിഷ മൊഴി നില്‍കിയിട്ടുണ്ട്. അതേസമയം, ജയില്‍ അധികൃതര്‍ അറിയാതെ മെല്ബിന് ഉള്‍പ്പടെയുള്ളവര്‍ എങ്ങനെ ജയിലിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നുള്ളതില് ദുരൂഹത ഉയരുന്നുണ്ട്. ഭരത്കുമാറിന്റെയും നിഷയുടെയും ഫോണുകള്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക