ഇത്തവണ കിണറ്റിലിറങ്ങാതെ തന്നെ അഴീക്കോട് മണ്ഡലത്തില്‍ താന്‍ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം ഷാജി. അതിന് കിണറ്റിലിറങ്ങേണ്ട ആവശ്യമില്ല. ആ കിണര്‍ അവിടെയുണ്ട്, ഞാനും ഇവിടെയുണ്ട്, പക്ഷേ ഇറങ്ങിയ ആളില്ല, ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ താനില്ലെന്നും ജയിക്കും അതാണ് തനിക്ക് പറയാനുള്ളതെന്നും കെ.എം ഷാജി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മാധ്യമപ്രവര്‍ത്തകനുമായ എം.വി നികേഷ് കുമാര്‍ കിണറ്റിലിറങ്ങി പ്രചാരണത്തില്‍ ഏര്‍പ്പെട്ടത് ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി നികേഷ് അവതരിപ്പിച്ചിരുന്ന ‘ഗുഡ്മോര്‍ണിങ് അഴീക്കോട്’ എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സ്ഥാനാര്‍ഥി കിണറ്റിലിറങ്ങിയത്.അഴീക്കോട് പാലോട്ട് വയലിലെ ഒരു വീടിന് സമീപമുള്ള കിണറ്റിലാണ് നികേഷ് ഇറങ്ങിയത്. ശുദ്ധജല പ്രശ്നത്തില്‍ നിലവിലെ എം.എല്‍.എ യാതൊരു നടപടിയുമെടുക്കാതിരുന്നതിനെ വിമര്‍ശിച്ചായിരുന്നു നികേഷിന്റെ വിഡിയോ. ഇതിനെ പരിഹസിച്ചാണ് നിലവിലെ സിറ്റിങ് എം.എല്‍.എ കെ.എം ഷാജി ഇത്തവണയും രംഗത്തുവന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉയര്‍ന്ന അയോഗ്യതാ വിവാദങ്ങളിലും പ്ലസ് ടു കോഴ ആരോപണങ്ങളിലും കെ.എം ഷാജി മറുപടി നല്കി. അഞ്ച് വര്‍ഷം അയോഗ്യനാണെന്ന് പറഞ്ഞവരോട് തെരഞ്ഞെടുപ്പ് കമ്മീഷന് യോഗ്യനാണെന്ന് പറഞ്ഞു. അഞ്ച് വര്‍ഷമായി എല്ലാ ആയുധങ്ങളും കൈയിലുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാരിന് ഒരു ദിവസം പോലും ജയിലിലേക്ക് പറഞ്ഞയക്കാന്‍ കഴിയാഞ്ഞത് അവരുടെ കൈയില്‍ പൊട്ടാത്ത വെടിയായത് കൊണ്ടാണെന്ന് കെ.എം ഷാജി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക