കാഞ്ഞിരമുക്ക്: അത്താണിയിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം നെഞ്ചുവേദനമൂലമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അത്താണി വാലിപ്പറമ്പിൽ ഭരതൻ-ലതിക ദമ്പതികളുടെ മകൻ അമലിനെ (22) ആണ് 3 ദിവസം മുൻപ് റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ശരീരത്തിന്റെ പിന്നിൽ ചതവും തലച്ചോറിലും കരളിലും രക്തസ്രാവവും ഉണ്ടായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ 5.40ന് ആണ് അത്താണിയിലെ ഓഡിറ്റോറിയത്തിനു സമീപത്തെ റോഡരികിൽ അമൽ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
പെരുമ്പടപ്പ് പൊലീസ് എത്തി പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
തിരൂർ ഡിവൈഎസ്പി കെ.എ.സുരേഷ് ബാബുവിന്റെ നിർദേശ പ്രകാരം പെരുമ്പടപ്പ് സിഐ വി.എം.കേഴ്സൺ മാർക്കോസിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അമലിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽനിന്നു പൊലീസ് മൊഴി എടുത്തുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക