സ്ക്രീനിൽ ചിരിപ്പടക്കമായ ധർമജൻ ബോൾഗാട്ടിയല്ല, ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി വി.കെ.ധർമജൻ. പിൻവാതിൽ നിയമനം മുതൽ മണ്ഡലത്തിലെ റോഡ് വികസനം വരെയുള്ള പ്രശ്നങ്ങൾ എതിർ ക്യാംപിലേക്ക് എറിയുമ്പോൾ ധർമജൻ പറയുന്നത്, ‘‘രാഷ്ട്രീയം എനിക്കൊരു തമാശയല്ല’’ എന്നാണ്.
രാവിലെ പത്തരയോടെ ബാലുശ്ശേരി മണ്ഡലത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് എരപ്പാന്തോട് കോളനിയിൽ വോട്ടഭ്യർഥിക്കാൻ ധർമജൻ വന്നിറങ്ങിയപ്പോൾ പ്രദേശത്ത് ആവേശം ഓളംതല്ലുകയാണ്. പ്രസംഗിക്കുന്നതിനും വോട്ടുചോദിക്കുന്നതിനും മുൻപ് ആളുകൾ സെൽഫിയെടുക്കാനും കെട്ടിപ്പിടിക്കാനും ഓടിയെത്തുന്നു. വീട്ടമ്മമാരുടെ മുഖത്ത് നാണം കലർന്നൊരു പുഞ്ചിരി വിടർന്നു. മുഖംപൊത്തി ചിരി മറച്ച് അവർ പരസ്പരം പറയുന്നുണ്ട്: ‘ഇതാല്ലേ, മ്മളെ ധർമജൻ?’
ധർമജൻ പല വീടുകളിലേക്കും കയറിച്ചെല്ലുന്നു. പ്രായമായവർ പ്രിയതാരത്തെ കണ്ട സന്തോഷത്തിൽ കെട്ടിപ്പിടിച്ചു കവിളത്ത് ഉമ്മ കൊടുക്കുന്നു. ധർമജനും തിരികെ കെട്ടിപ്പിടിക്കുന്നു. ഇതിനിടെ ചോദിക്കാൻ മടിയോടെ നിൽക്കുന്ന നാട്ടുകാരിൽ പലരുടെയും ഫോൺ വാങ്ങി ധർമജൻ തന്നെ സെൽഫിയെടുത്തു കൊടുക്കുന്നു.
‘‘ എനിക്കൊരവസരം തരണം. ഇത്രയും കാലം പലരെയും പരീക്ഷിച്ചതല്ലേ? വേട്ടക്കാർക്ക് കുടപിടിച്ച സർക്കാരാണ് ഇവിടെയുള്ളത്. വീട്ടമ്മമാരുടെ ശാപം പേറുന്ന സർക്കാരാണിത്. പിൻവാതിൽ നിയമനത്തിലൂടെ സിനിമയിലെത്തിയ ആളല്ല ഞാൻ. കഷ്ടപ്പെട്ട് അധ്വാനിച്ചാണ് എത്തിയത്’’ – ധർമജന്റെ വാക്കുകൾ.
കൂട്ടുകാരനു വേണ്ടി രമേശ് പിഷാരടി അടക്കമുള്ള സിനിമാ താരങ്ങൾ ഇടയ്ക്കിടെ വോട്ട് ചോദിച്ചെത്തുന്നുണ്ട്. കൊച്ചിയിൽനിന്നു കുടുംബസമേതമാണു ധർമജൻ ബാലുശ്ശേരിയിൽ വന്നത്. കുന്നും മലയും ഓടിക്കയറുന്ന സ്ഥാനാർഥിക്ക് നെല്ലിക്ക ജ്യൂസ് അടക്കമുള്ള ആരോഗ്യ പാനീയങ്ങളാണ് ഊർജം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക