കൊരട്ടി: ‘ലളിത ചേച്ചിയും ഇന്നസന്റ് ചേട്ടനും ബാറുകളടച്ചിടുമെന്നു പറഞ്ഞ് വോട്ടു പിടിച്ചിട്ടും ഇടതുമുന്നണി സർക്കാർ നാടുമുഴുവൻ ബാറുണ്ടാക്കുകയാണ് ചെയ്തത്. യുഡിഎഫ് സർക്കാർ വരികയാണെങ്കിൽ ഇക്കാര്യത്തിൽ എന്തു തീരുമാനമാണ് ഉണ്ടാകുക’ ?
പൊങ്ങം നൈപുണ്യ കോളജിൽ ചാലക്കുടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രമേഷ് പിഷാരടി വിദ്യാർഥികളുമായി മുഖാമുഖം നടത്തുന്നതിനിടെ സദസിൽ നിന്ന് ഉയർന്ന ചോദ്യങ്ങളിലൊന്നായിരുന്നു.
‘നമ്മുടെ നാട്ടിൽ പലരും മദ്യം നിയന്ത്രണമില്ലാതെയാണ് ഉപയോഗിക്കുന്നത്. വിദേശത്ത് സന്തോഷ വേളകളിൽ വിളമ്പുന്ന വിഭവമാണ് മദ്യം. നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടതെന്ന നിലപാടാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഉണ്ടാകുക’.– പിഷാരടി പറഞ്ഞു.
പിഎസ്സി പിൻവാതിൽ നിയമനം സംബന്ധിച്ച് യുഡിഎഫ് നിലപാടാണ് ബികോം വിദ്യാർഥിയായ അരുൺ ചോദിച്ചത്. യുഡിഎഫിലെ ഉൾപ്പാർട്ടി ജനാധിപത്യം വിശദീകരിക്കാനും പിഷാരടി സിനിമയിൽ നിന്ന് ഉദാഹരണങ്ങൾ കണ്ടെത്തി.
ഭാഷാപഠനത്തിലും പാഠ്യ പദ്ധതിയിലും എന്തുമാറ്റമാണ് യുഡിഎഫ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുവാനാവുക എന്നായിരുന്നു അധ്യാപിക സിമിതയുടെ ചോദ്യം.
പുതിയ വസ്തുക്കൾക്ക് പേരു കണ്ടെത്താനാകാത്ത വിധം മലയാള ഭാഷയിൽ നവീകരണം കുറഞ്ഞിരിക്കുന്നു എന്നു നിരീക്ഷിച്ച പിഷാരടി യുഡിഎഫ് വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നും പറഞ്ഞു.
കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകൻ ഐവാൻ നിഗിലി, അച്ചു ഉമ്മൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മനേഷ് സെബാസ്റ്റ്യൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആൽബിൻ പൗലോസ്, ഷോജി അഗസ്റ്റിൻ, ജോർജ് പയ്യപ്പിള്ളി, അനിൽ പരിയാരം, ജിനി ഡേവിസ്, പോൾസി ജിയോ എന്നിവരും അദ്ദേഹത്തോടെപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക