2011ലെ ലോക കപ്പ് ഫൈനലില്‍ യുവരാജ് സിംഗിനും മുന്നേ ബാറ്റ് ചെയ്യാമെന്ന് തീരുമാനിച്ചത് എം.എസ് ധോണി തന്നെയാണെന്ന് വെളിപ്പെടുത്തി അന്നു ടീമിന്റെ കണ്ടീഷനിങ് കോച്ചായിരുന്ന പാഡി അപ്റ്റണ്‍.
മറ്റു മല്‍സരങ്ങളിലൊന്നും ബാറ്റിംഗില്‍ കാര്യമായ സംഭാവന നല്കാന് കഴിയാതിരുന്നിട്ടും മികച്ച ഫോമിലുള്ള യുവിയെ ഇറക്കാതെ സ്വയം പ്രമോട്ട് ചെയ്ത ധോണിയുടെ തീരുമാനം മഹത്തായ കാര്യമായിരുന്നെന്ന് അപ്റ്റണ്‍ പറഞ്ഞു.
‘ലോക കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരേ യുവിക്കും മുമ്പ് ബാറ്റ് ചെയ്യാമെന്ന് തീരുമാനിച്ചത് ധോണി തന്നെയാണ്. രണ്ടാമതൊന്ന് ആലോചിക്കാതെ കോച്ച് ഗാരി കേസ്റ്റണ് ഇതിനു സമ്മതം മൂളി.
എത്രമാത്രം മഹത്തായ തീരുമാനമായിരുന്നു അതെന്നു ചരിത്രം പറയുന്നു. യുവി മികച്ച ഫോമിലായിരുന്നു. മറ്റു മല്‍സരങ്ങളിലെല്ലാം യുവിയായിരുന്നു അഞ്ചാം നമ്പറില്‍ കളിച്ചത്.
എന്നാല്‍ ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തില്‍ ധോണി സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് മുന്നില്‍ ഇറങ്ങുകയായിരുന്നു.’
‘ടീമിന് എപ്പോഴാണ് തന്നെ ആവശ്യമെന്ന് നന്നായി അറിയുന്ന അസാധാരണ ക്യാപ്റ്റനായിരുന്നു ധോണി. അതുകൊണ്ടാണ് മറ്റു മല്‍സരങ്ങളിലൊന്നും കാര്യമായ സ്കോര്‍ നേടാന്‍ കഴിയാതിരുന്നിട്ടും അദ്ദേഹം രണ്ടും കല്‍പ്പിച്ച് ബാറ്റിംഗില്‍ മുന്നിലേക്കു വന്നത്.
അങ്ങനെയാണ് മഹാന്മാരായ നേതാക്കള്‍. ടീമിനു വേണ്ടി വളരെ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ അവര്‍ കൈക്കൊള്ളും. ഈ തീരുമാനങ്ങള്‍ ശരിയാവുകയും ചെയ്യും’ അപ്റ്റണ്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക