ഉത്തർപ്രദേശിലെ മീററ്റിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ട്യൂഷൻ ക്ലാസ്സിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താംക്ലാസ് വിദ്യാർഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
നാലംഗ സംഘം തന്നെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കിയതായി പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇവരുടെ പേരും വിവരങ്ങളും കുറിപ്പിലുണ്ടായിരുന്നു.
പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ രണ്ടു പേർ അറസ്റ്റിലായി. ലഖാൻ, വികാസ് എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ ഉൾപ്പെട്ട മറ്റു രണ്ടുപേർക്കായി തിരച്ചിൽ നടക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കേശവ് കുമാർ പറഞ്ഞു. സംഭവത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി നടന്ന സംഭവങ്ങൾ മാതാപിതാക്കളെ അറിയിച്ചതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ആശുപത്രിയിൽ വച്ചായിരുന്നു മരണം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസിലെ മറ്റുപ്രതികൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക