രാഹുൽഗാന്ധിയുമായി ഇന്ന് മ്മ്ള് ഒരു ഒന്നൊന്നര ഓട്ടം പോയെന്ന്’ ഫോണിലൂടെ പറഞ്ഞപ്പോൾ, ഇങ്ങളെന്തു തള്ളാണ് ഇക്കായെന്നായിരുന്നു ഭാര്യ നിഷിദയുടെ മറുപടി, ഒടുവിൽ ചാനലുകളിൽ വാർത്ത കണ്ടതോടെയാണു സംഭവം സത്യമാണെന്നു ഓൾക്കു മനസ്സിലായത്.
അപ്രതീക്ഷിതമായി തന്റെ ഓട്ടോയിൽ രാഹുൽഗാന്ധി യാത്ര ചെയ്തതിന്റെ ഞെട്ടലിൽ നിന്നും ഓട്ടോറിക്ഷാ ഡ്രൈവറായ എടപ്പെട്ടി സ്വദേശി വി.വി. ഷെരീഫ് ഇതുവരെയായിട്ടും മുക്തനായിട്ടില്ല.
‘‘മൂപ്പർടെ മുഖം അടുത്തൂന്ന് ഒന്നു കാണണമെന്ന ആഗ്രഹവുമായാണു എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി പരിസരത്തേക്കു പോയത്. അവിടെ ഓട്ടോയുമായി ചെന്നപ്പോ പള്ളി കോംപൗണ്ടിലേക്ക് വാഹനം കയറ്റിയിടാൻ പൊലീസുകാർ പറഞ്ഞു.
വാഹനം ഒതുക്കി നിർത്തി റോഡരികിൽ രാഹുലിന്റെ വരവിനായി കാത്തുനിന്നു. ഏകദേശം 10 മിനിറ്റ് ആയിക്കാണും, ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ആൾക്കൂട്ടത്തിൽ നിന്നു കേട്ടത്.
വാഹനം പുറത്തേക്ക് മാറ്റിയിടാനായിരിക്കുമെന്നായിരുന്നു ആദ്യം കരുതിയത്. ഓട്ടോയുടെ അടുത്തേക്ക് ഓടിയെത്തിയപ്പോൾ കുറേ സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും കണ്ടു.
പടച്ചോനെ, പണിയായല്ലോ എന്നു മനസ്സിൽ വിചാരിച്ച് ഓട്ടോറിക്ഷയുടെ അടുത്തെത്തിയപ്പോഴാണു രാഹുൽഗാന്ധിയെ കൽപറ്റയിലെത്തിക്കാമോ എന്നു ചോദിച്ചു സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ അടുത്തെത്തിയത്.
ഞെട്ടിത്തരിച്ചു നിൽക്കുന്നതിനിടയിൽ, കൈക്കൂപ്പി ഹലോ എന്നു പറഞ്ഞു രാഹുൽഗാന്ധി ഓട്ടോയിലേക്ക് കയറി.
കെ.സി. വേണുഗോപാൽ എംപി, കൽപറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദിഖ് എന്നിവരും ഒപ്പം കയറി. സുരക്ഷാ ഉദ്യോഗസ്ഥൻ ഡ്രൈവർ സീറ്റിൽ ഒപ്പമിരുന്നു. സുരക്ഷാ വാഹനങ്ങൾ അകമ്പടിയായി പുറകേ വന്നു’’.
എടപ്പെട്ടി മുതൽ കൽപറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ വരെയായിരുന്നു രാഹുലിന്റെ ഓട്ടോ യാത്ര. മൂന്നര കിലോമീറ്റർ ദൂരം 20 മിനിറ്റെടുത്താണു എത്തിയത്. ഇന്ധന വിലവർധന ഏതുരീതിയിലാണു ബാധിച്ചതെന്നു യാത്രയ്ക്കിടെ അദ്ദേഹം ഷെരീഫിനോടു ചോദിച്ചറിഞ്ഞു.
രാഹുലിന്റെ ചോദ്യങ്ങൾ കെ.സി. വേണുഗോപാൽ തർജമ ചെയ്തു നൽകി. കോവിഡിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിസന്ധിയിലാണെന്നും അതിനിടയിലാണു ഇന്ധനവില അടിക്കടി വർധിക്കുന്നതെന്നും നിലവിൽ അന്നന്നത്തെ ചെലവിനുള്ള തുക പോലും ലഭിക്കുന്നില്ലെന്നും ഷെരീഫ് പറഞ്ഞു. ഇതിനിടെ ഓട്ടോ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ എത്തി
ഓട്ടോ നിർത്തിയതോടെ ഡ്രൈവർ സീറ്റിലെത്തിയ രാഹുൽ, പ്രതിസന്ധി മനസിലായെന്നും രാജ്യത്തെ ഓട്ടോഡ്രൈവർമാർക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പറഞ്ഞു. ആശംസകൾ നേർന്നാണു അദ്ദേഹം ഓട്ടോയിൽ നിന്നിറങ്ങിയത്.
കഴിഞ്ഞ 4 വർഷമായിട്ടു എടപ്പെട്ടിയിൽ ഓട്ടോറിക്ഷാ ഡ്രൈവറാണു ഷെരീഫ്. മകൾ ഹനീസയുടെ വിളിപ്പേരായ പൊന്നുമോൾ എന്നാണു ഓട്ടോറിക്ഷയ്ക്കു പേരിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക