ബൈപാസിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയോടെയുള്ള മറികടക്കലും ഒട്ടേറെ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയാണ്.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ സഹോദരി സെലിൻ വി.പീറ്റർ മരിക്കാനിടയായ അപകടത്തിനു കാരണമായതും എതിരെ വന്ന ലോറിയുടെ അശ്രദ്ധമായ ഓവർടേക്കിങ്.
എതിരെ വന്ന തമിഴ്നാട് റജിസ്ട്രേഷനുള്ള ലോറി ഓട്ടോറിക്ഷയെ മറികടന്നെത്തി കാറിന്റെ നേരെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആശുപത്രിയിലുള്ള പേരക്കുട്ടിയെ കാണാൻ രാമനാട്ടുകരയിലെ വീട്ടിൽ നിന്നു പുറപ്പെട്ട് അധികം വൈകാതെയാണു സെലിൻ അപകടത്തിൽപെട്ടത്.
ഒരു മാസം മുൻപാണ് പന്തീരാങ്കാവ് കൊടൽനടക്കാവിൽ മുഹമ്മദ് ആദിൽ എന്ന 19കാരൻ ബൈക്കപകടത്തിൽ മരിച്ചത്. അതിനു ശേഷം 3 അപകടങ്ങൾ ഇവിടെയുണ്ടായി. ഒട്ടേറെപ്പേർക്കു സാരമായി പരുക്കേൽക്കുകയും ചെയ്തു.
പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധനകൾ കർശനമാക്കിയിട്ടും അപകടങ്ങൾക്കു കുറവില്ല.പന്തീരാങ്കാവ് മുതൽ രാമനാട്ടുകര വരെയുള്ള ഭാഗത്താണ് അപകടങ്ങൾ കൂടുതലും നടക്കാറുള്ളത്. പന്തീരാങ്കാവ് നോർത്ത് മുതൽ പുഴമ്പ്രം റോഡ് ജംക്ഷൻ വരെയുള്ള ഭാഗത്ത് 13 പേരാണ് വിവിധ അപകടങ്ങളിലായി മരിച്ചത്.
മാമ്പുഴ പാലം മുതൽ കൂടത്തുംപാറ സ്കൂൾ ജംക്ഷൻ വരെയും മെട്രോ ആശുപത്രി മുതൽ ഹൈലൈറ്റ് മാൾ വരെയുള്ള ഭാഗത്തും അപകടക്കെണികളുണ്ട്. ഒട്ടേറെപ്പേരാണ് ഈ ഭാഗങ്ങളിൽ നടന്ന അപകടങ്ങളിൽ പരുക്ക് പറ്റുകയും മരിക്കുകയും ചെയ്തിട്ടുള്ളത്.
വീതിയില്ലാത്ത റോഡിൽ അപകടകരമായി ഓവർടേക്ക് ചെയ്യുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം. കുറച്ചുദൂരം ഒഴിഞ്ഞ സ്ഥലം കാണുമ്പോൾ വേഗം കൂട്ടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കും.
എതിരെ വരുന്ന വാഹനങ്ങളെ കാണുമ്പോഴേക്ക് അപകടം നടന്നിട്ടുണ്ടാകും. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ഒരു കാരണവശാലും ഓവർടേക്കിങ് പാടില്ലെന്നു പൊലീസ് പറയുന്നു.
നേരേയുള്ള റോഡിൽ വേഗം കൂട്ടാൻ ശ്രമിക്കുന്നതും അപകടങ്ങളിൽ കലാശിക്കുന്നു. മലാപ്പറമ്പിലെയും മറ്റും കുരുക്കുകളിലും സിഗ്നലിലും പെട്ട് എത്തുന്ന വാഹനങ്ങൾ നേരെയുള്ള റോഡിലെത്തുമ്പോഴേക്കു വേഗം കൂട്ടാൻ ശ്രമിക്കും.
എന്നാൽ, കൃത്യം രണ്ടു വാഹനങ്ങൾക്കു മാത്രം പോകാനാകുന്ന ഭാഗങ്ങളിൽ ഇത് അപകടത്തിൽ കലാശിക്കുന്നു. ബൈപാസിൽ വഴിവിളക്കുകൾക്കു നല്ല പ്രകാശമില്ലാത്തതും അപകടങ്ങൾക്കു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക