വേങ്ങര: ഊരകം മലയിലെ കൊക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമായിരുന്നെന്ന് തെളിഞ്ഞത് നാടിനും ഞെട്ടലായി.
ഊരകം മലയിലെ എരുമപ്പാറ വഴിയോരത്തു നിന്ന് പ്രദേശവാസിക്ക് മൊബൈൽ ഫോൺ കളഞ്ഞു കിട്ടിയതോടെയാണ് കേസിന് തുമ്പുണ്ടായത്. തുടർന്നാണ് നൗഫലിനെ കാണാതായ സംഭവം മൃതദേഹം കണ്ടെത്തുന്നതിലേക്കും അന്വേഷണം കൊലപാതകത്തിലേക്കും നയിച്ചത്.
ഏപ്രിൽ 3ന് സുഹൃത്ത് സൽമാനൊപ്പം പോയ നൗഫലിനെ രാത്രിയായിട്ടും കാണാഞ്ഞതിനെത്തുടർന്നാണ് പിറ്റേ ദിവസം മാതാവ് പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ പല തവണ നൗഫലിന്റെ ഫോണിലേക്ക് വിളിച്ചിട്ടും മറുപടിയുണ്ടായിരുന്നില്ല.
എന്നാൽ പ്രദേശവാസിക്ക് ഫോൺ വീണു കിട്ടിയ സമയം വന്ന കോൾ അയാൾ എടുത്തതോടെയാണ് ബന്ധുക്കൾക്ക് പ്രതീക്ഷയായത്. തുടർന്ന് നൗഫലിന്റെ ബന്ധുക്കൾ അങ്ങോട്ട് തിരിക്കുകയായിരുന്നു.
തിരച്ചിലിനിടയിൽ വഴിയിൽ രക്തക്കറ കണ്ട് ആ വഴിക്ക് അന്വേഷിച്ചു പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ഒന്നിലധികം തവണയേറ്റ പ്രഹരമാണ് മരണത്തിലേക്കു നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടതോടെയാണ് കൊലപാതകമാണോയെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.
ഇതിനിടെയാണ് കൂടെയുണ്ടായിരുന്ന സൽമാൻ നാട്ടിലില്ലെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതോടെ മൊഴിയെടുക്കാനെന്ന പേരിൽ വിളിച്ചു വരുത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് എങ്ങനെ കൊലപ്പെടുത്തിയെന്ന വിവരം സൽമാൻ വെളിപ്പെടുത്തിയത്.നൗഫലിന്റെയും സൽമാന്റെയും കുടുംബങ്ങൾ വിവിധയിടങ്ങളിൽ നിന്നെത്തി ജോലി ആവശ്യാർഥമാണ് എടരിക്കോട്ടെ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക