കാക്കനാട്: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 13 വയസ്സുകാരി വൈഗയുടെ പിതാവിനായി തിരച്ചില്‍ ശക്തമാക്കി അന്വേഷണ സംഘം. പിതാവ് സനു മോഹന്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ വിമാനത്താവളത്തിലടക്കം കൂടുതല്‍ പൊലീസ് സേനയെ സജ്ജമാക്കിയതായാണ് വിവരം.
അതേസമയം വൈഗ അഭിനയിച്ച ബില്ലിയെന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ഉള്‍പ്പെടെ ചോദ്യം ചെയ്യും.
വൈഗയുടെ മരണത്തിന് പിന്നാലെ കാണാതായ പിതാവ് സനു മോഹനായി തമിഴ്നാട്ടിലടക്കം സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ കോയമ്പത്തൂരിലടക്കം അന്വേഷണം വ്യപിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
സനു മോഹന്റെ സുഹൃത്തിന്റെ ഫോണ്‍ കോള്‍ നിരീക്ഷിച്ചതനുസരിച്ച് കേരളത്തില്‍ അഞ്ചിടങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതു ഫലം കണ്ടിരുന്നില്ല.
തുടര്‍ന്നാണ് വിദേശത്തേക്ക് കടന്നേക്കാനുള്ള സാധ്യതയെ തുടര്‍ന്ന് പൊലീസ് വിമാനത്താവളത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണം സംഘത്തെ വിപുലികരിച്ചതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചതായി കൊച്ചി സിറ്റി കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാര്യ രമ്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കിയ ശേഷം കഴിഞ്ഞ മാര്‍ച്ച് 21നാണ് സനു മോഹന്‍ മകളുമായി കാറില്‍ പുറപ്പെടുന്നത്. ഇരുവരേയും കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെടുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്നും കണ്ടെത്തുന്നത്. അന്ന് മുതല്‍ പിതാവ് സനു മോഹനായി തിരച്ചില്‍ നടത്തിവരുകയാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക