പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്ര പരിസരത്ത് ഷൂട്ടിംഗ് തടഞ്ഞ സംഭവത്തില്‍ സിനിമ സംഘടനകൾക്ക് നേരെ വിമർശനവുമായി നടൻ ഹരീഷ് പേരടി.
ഒരു സിനിമയുടെ ചിത്രീകരണത്തിന് തടസ്സം നേരിട്ടിട്ടു പോലും അതിനെതിരെ പ്രതികരിക്കാത്ത സിനിമ സംഘടനകളുടെ മുഖത്തേക്ക് താൻ കാർക്കിച്ച് തുപ്പുന്നുവെന്നാണ് ഹരീഷ് പേരടി പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.
‘നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവമുണ്ടായത്. ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി സംഘം ചിത്രീകരണം തടഞ്ഞതെന്ന് തിരക്കഥാകൃത്ത് സല്മാന് ഫാരിസ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് ഉപകരണങ്ങളും സംഘം നശിപ്പിച്ചു.
ഹിന്ദു- മുസ്ലീം പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ ഷൂട്ട് ചെയ്യുവാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. ചിത്രീകരണ സമയത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തുകയും ഷൂട്ട് ചെയ്യാന്‍ അനുവദിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് തിരക്കഥാകൃത്ത് പറഞ്ഞത്. തീവ്രവാദികള്‍ എന്നാരോപിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നും പാകിസ്ഥാനിന്റെ ഉള്‍പ്പടെയുളള കൊടികള്‍ ക്ഷേത്രമുറ്റത്ത് കയറ്റിയതിനേയാണ് തടഞ്ഞയെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
വിഷയത്തിൽ കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്മണ്യന്, ബാബു, സച്ചിദാനന്ദന്, ശബരീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷമുണ്ടാക്കള്‍, മര്‍ദ്ദനം, വസ്തുക്കള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
‘നീയാം നദി’ എന്ന സിനിമയുടെ കഥാകൃത്ത് സല്മാന് ഫാരിസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആഷിഖ് ഷിനു സല്‍മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക