കൊച്ചി: പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവർത്തകനുമായ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപ്രതീക്ഷിതമായി ഉണ്ടായ യന്ത്ര തകരാറിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളം, പനങ്ങാട് ഭാഗത്ത് ചതുപ്പിൽ ഇടിച്ചിറക്കേണ്ടി വന്നത്.
വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ താരമായത് പൈലറ്റുമാരാണ്. പൈലറ്റുമാർ മലയാളികളാണെന്നുള്ളത് മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയ നിമിഷങ്ങളായിരുന്നു.
കോട്ടയം ചിറക്കടവ് സ്വദേശി ശിവകുമാർ, കുമരകം സ്വദേശി അശോക് കുമാർ എന്നിവരായിരുന്നു കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിലെ പൈലറ്റുമാർ. വളരെ അപകടകരമായ ആ സാഹചര്യത്തിൽ, മനോധൈര്യം കൈവിടാതെ ഹെലികോപ്റ്റർ വിദഗ്ധമായി നിയന്ത്രിച്ച് വൻ ദുരന്തം ഒഴിവാക്കിയ പൈലറ്റുമാർക്ക് അനുമോദന പ്രവാഹമാണ് ലഭിച്ചത്.
‘റണ്ണിൻ എൻജിൻ നിലച്ചു. അഡീഷണൽ എഞ്ചിൻ പ്രവർത്തിപ്പിക്കാൻ നോക്കി. അത് വിജയിക്കാതെ വന്നതോടെ അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു’ കോ പൈലറ്റ് ശിവകുമാർ പറയുന്നു.
ആരുടെയും ജീവന് അപകടമില്ലാതെ ഹെലികോപ്ടർ നിലത്തിറക്കാൻ ശിവകുമാറിന് തുണയായത് എയർഫോഴ്സ് വിങ് കമാൻഡർ പദവിയിലൂടെ നേടിയ മനോധൈര്യമായിരുന്നു.
എയർഫോഴ്സ് വിങ് കമാൻഡറായി വിരമിച്ച ശിവകുമാറാണ് ഇതേ ഹെലികോപ്ടർ യൂസഫലിക്കായി ഇറ്റലിയിൽ നിന്നും എത്തിച്ചതും. ചിറക്കടവ് എസ്.ആർ.വി. ജങ്ഷനിൽ കോയിപ്പുറത്ത് മഠത്തിൽ ഭാസ്കരൻ നായരുടെയും ഭവാനിയമ്മയുടെയും മകനാണ് കെ.ബി. ശിവകുമാർ. അപകടവാർത്ത ചാനലുകളിലൂടെ വന്നുകൊണ്ടിരിക്കുമ്പോൾ ശിവകുമാർ വീട്ടിലേക്കു വിളിച്ചിരുന്നു. പരിഭ്രമിക്കേണ്ടതില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു എന്നാണ് സഹോദരൻ പറയുന്നത്.
സീനിയർ പൈലറ്റായ ശിവകുമാറിനെ ക്യാപ്റ്റൻ എന്നാണ് വിളിച്ചിരുന്നത്. വിങ് കമാൻഡറായി വിരമിച്ച ശേഷം ന്യൂഡൽഹിയിൽ ഒരു സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്തിരുന്നു. വിവിഐപിമാർക്കായി ഹെലികോപ്റ്ററുകൾ പറത്തുകയായിരുന്നു ദൗത്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലാലു പ്രസാദ് യാദവ്, സോണിയ ഗാന്ധി എന്നിവരുടെ പൈലറ്റായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.യൂസഫലിയുടെ പൈലറ്റായി എത്തിയ ശേഷം താമസം കൊച്ചിയിക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക