പ്രിയാപിസം, ലിംഗത്തെ ബാധിക്കുന്ന അപൂര്‍വ്വമായ രോഗാവസ്ഥ; മുപ്പതുകളിലെ പുരുഷന്മാരില്‍ സാധ്യതകളേറെ 

ആരോഗ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പലപ്പോഴും പലരും സധൈര്യം സംസാരിക്കാത്ത വിഷയമാണ് ലൈംഗിക രോഗങ്ങള്‍. എന്നാല്‍ ഇത്തരത്തില്‍ ശാരീരിക വിഷമതകളെ മറച്ചുപിടിക്കുന്നത് ക്രമേണ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് വ്യക്തികളെ നയിച്ചേക്കാം.

അതിനാല്‍ തന്നെ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അസ്വസ്ഥതകളും തീര്‍ച്ചയായും ആരോഗ്യപ്രശ്‌നങ്ങളായി കണക്കാക്കുകയും അവയെ പക്വതാപൂര്‍വ്വം കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതുണ്ട്.

‘പ്രിയാപിസം’ (Priapism) എന്ന അപൂര്‍വ്വ രോഗാവസ്ഥയെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. പുരുഷലിംഗത്തെയാണ് ഇത് ബാധിക്കുന്നത്. ലൈംഗികമായ ഉത്തേജനങ്ങള്‍ ഏതുമില്ലാതെ, അപ്രതീക്ഷിതമായും അനിയന്ത്രിതമായും ദീര്‍ഘനേരത്തേക്ക് ലിംഗോദ്ധാരണം സംഭവിക്കുന്ന അവസ്ഥയാണ് പ്രിയാപിസത്തിലുണ്ടാകുന്നത്.

അധികവും മുപ്പതുകളിലുള്ള പുരുഷന്മാരിലാണ് ഇത് കാണപ്പെടുന്നതെന്ന് ആരോഗ്യവിദഗ്ധരും പഠനങ്ങളും വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് പ്രിയാപിസം സംഭവിക്കുന്നത് എന്ന് ചോദിച്ചാല്‍ ഇതിന് പല കാരണങ്ങളാണ് ഉത്തരമായി പറയാനുള്ളത്.

‘ഇറക്ടൈല്‍ ഡിസ്ഫംഗ്ഷന്‍’ എന്നറിയപ്പെടുന്ന ഉദ്ധാരണപ്രശ്‌നം, ഉപാപചയപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍, അരിവാള്‍ രോഗം, രക്തയോട്ടം സുഗമമാകാന്‍ കഴിക്കുന്ന ‘ബ്ലഡ് തിന്നര്‍ മെഡിസിന്‍സ്’, ഹോര്‍മോണ്‍ തെറാപ്പി, ‘അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍-ആക്ടിവിറ്റി ഡിസോര്‍ഡര്‍’ എന്നറിയപ്പെടുന്ന രോഗാവസ്ഥ തുടങ്ങി ‘മള്‍ട്ടിപ്പിള്‍ മൈലോമ’യും ‘ലുക്കീമിയ’യും പോലുള്ള അര്‍ബുദങ്ങള്‍ വരെ പ്രിയാപിസത്തിന് കാരണമാകുന്നുണ്ട്.

വേദന അനുഭവപ്പെട്ടുകൊണ്ടായിരിക്കും പ്രിയാപിസത്തില്‍ ലിംഗോദ്ധാരണം സംഭവിക്കുക. വേദന തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണവും.

ലിംഗത്തിന്റെ അഗ്രഭാഗം മാര്‍ദ്ദവത്തിലും ശേഷിക്കുന്ന ഭാഗം ബലത്തിലും തുടരുക, മണിക്കൂറുകളോളം (നാല് മണിക്കൂറും അതിലധികവും വന്നേക്കാം) ഇതേ അവസ്ഥയില്‍ പോവുക എന്നിവയെല്ലാം പ്രിയാപിസത്തില്‍ കാണാം.

രക്തപരിശോധനയിലൂടെയോ അള്‍ട്രാസൗണ്ട് സ്‌കാനിലൂടെയോ എല്ലാം പ്രിയാപിസം കണ്ടെത്താന്‍ സാധിക്കും. മറ്റ് ചില പരിശോധനാരീതികളും രോഗനിര്‍ണയത്തിന് അവലംബിക്കാറുണ്ട്.

തീര്‍ച്ചയായും സമയബന്ധിതമായ ചികിത്സ വേണ്ടുന്ന അസുഖമാണിതെന്നാണ് മനസിലാക്കേണ്ടത്. ചികിത്സ ലഭിക്കാതെ പോയാല്‍ പിന്നീട് സുസ്ഥിരമായി ഉദ്ധാരണശേഷി നഷ്ടപ്പെടുന്നതടക്കം പല പ്രശ്‌നങ്ങളും വരാന്‍ സാധ്യതയുള്ള രോഗാവസ്ഥ കൂ
ടിയാണിത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News