മുംബൈ: പതിന്നാലുകാരിയെ കണ്ണിറുക്കി കാണിക്കുകയും ഫ്ലൈയിങ് കിസ് നൽകുകയും ചെയ്തുവെന്ന കുറ്റത്തിന് ഇരുപതുകാരന് തടവുശിക്ഷയും പിഴയും വിധിച്ച് മുംബൈ പോക്സോ കോടതി. പ്രതിയ്ക്ക് പോക്സോ കോടതി ഒരു വര്‍ഷത്തെ തടവും പതിനയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്.
ഇതില്‍ പതിനായിരം രൂപ പതിനാലുകാരിയായ പെണ്‍കുട്ടിക്കു നൽകണമെന്നും കോടതി നിർദേശിച്ചു. കണ്ണിറുക്കുന്നതും ഫ്ളൈയി൦ഗ് കിസ് നല്‍കുന്നതും ലൈംഗിക ആംഗ്യമാണെന്നു കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ പ്രതി ഇരയെ ലൈംഗികമായി ഉപദ്രവിക്കുകയാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫെബ്രുവരി 29ന് സഹോദരിയോടൊപ്പം പുറത്തിറങ്ങിയപ്പോള്‍ അയൽക്കാരനായ പ്രതി കണ്ണിറുക്കിയെന്നും ഫ്ളൈയി൦ഗ് കിസ് നല്‍കിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഈ സംഭവത്തിനു മുമ്പും പ്രതി പെൺകുട്ടിക്കു നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. കൂടാതെ അശ്ലീലച്ചുവയോടെ പ്രതി സംസാരിച്ചിട്ടുണ്ടെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് കഴിഞ്ഞ കുറച്ചു ആഴ്ചകളായി വാദം നടന്നുവരികയായിരുന്നു.
ശിക്ഷയില്‍ നിന്നും രക്ഷപെടാന്‍ പ്രതിയുടെ അഭിഭാഷകൻ മുന്നോട്ടു വെച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. സുഹൃത്തുമായി പന്തയം വെച്ചതുകൊണ്ടാണ് താന്‍ ഇത്തരത്തില്‍ പ്രവർത്തിച്ചതെന്ന് പ്രതി കോടതിയിൽ പറഞ്ഞു.
താനും പെണ്‍കുട്ടിയുടെ ബന്ധുവും തമ്മില്‍ 500 രൂപയ്ക്ക് പന്തയം വെച്ചിരുന്നു. അതേസമയം പ്രതി നിരന്തരം മോശമായി പെരുമാറുന്നുണ്ടെന്ന് മകള്‍ തന്നോട് പരാതിപ്പെട്ടിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ മൊഴി നൽകി. പെൺകുട്ടിയുടെ അമ്മയുടെ ഈ മൊഴി ഏറെ പ്രാധാന്യത്തോടെയാണ് കോടതി എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക