കൊല്ലം: കോവിഡ് പോസിറ്റീവായ യുവതി അപകടത്തിൽപ്പെട്ടപ്പോൾ ആംബുലൻസുകൾ സഹായിക്കാൻ തയ്യാറായില്ലെന്ന് ആരോപണം.
കൊല്ലം കടയ്ക്കൽ സ്വദേശിനിയായ നാൽപ്പതുകാരിക്കാണ് ആരും സഹായിക്കാൻ മുന്നോട്ട് വരാത്തതിനെ തുടർന്ന് ഒന്നരമണിക്കൂറോളം നടുറോഡിൽ കഴിയേണ്ടി വന്നത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു സംഭവം.
അഞ്ചലിലെ സ്വകാര്യ ലാബോറട്ടറയിൽ നിന്നും കോവിഡ് പരിശോധന നടത്തി കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടയാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം ഫോണിലൂടെ ലഭിക്കുന്നത്.
ഇതുകേട്ട് പരിഭ്രാന്തിയിലായ ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. സമീപത്തെ വൈദ്യുതത്തൂണിലിടിച്ച വാഹനം തലകീഴായി മറിഞ്ഞു.
ചെറിയ പരിക്കുകളുണ്ടായിരുന്ന യുവതി കാറിൽ നിന്നും സ്വയം പുറത്തേക്കിറങ്ങിയെങ്കിലും കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലൻസുകൾ തയ്യാറായില്ലെന്നാണ് ആരോപണം.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന യുവതിക്ക് പിപിഇ കിറ്റ് നൽകിയിരുന്നുവെങ്കിലും കോവിഡ് രോഗിയെ കൊണ്ടു പോകാൻ ഫയർ ആംബുലൻസ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നായിരുന്നു ഇവരുടെ നിലപാട്.
വീട്ടിലാക്കിയാൽ മതിയെന്ന് യുവതി തന്നെ ആവശ്യപ്പെട്ടതനുസരിച്ച് കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് മുന്നിലെ സ്വകാര്യ ആംബുലൻസ് സര്‍വീസുകളെ ഉൾപ്പെടെ സമീപിച്ചെങ്കിലും ആരും സഹായിക്കാൻ മുന്നോട്ട് വന്നില്ലെന്നാണ് പരാതി.
പിന്നീട് കടയ്ക്കൽ പൊലീസ് ഇടപെട്ട് 108 ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും യുവതിയെ സഹായിക്കാൻ ഇവരും തയ്യാറായില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഒടുവിൽ സ്ത്രീയുടെ ബന്ധുവായ മറ്റൊരു യുവതി എത്തി കാറിലാണ് ഇവരെ വീട്ടില്ക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക