കൊച്ചി: അഡ്വ ഹരീഷ് വാസുദേവനെ പോലുള്ള വിഷവിത്തുകള്‍ സമൂഹത്തിന് അപകടകരമാണെന്ന് ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്. വാളയാര്‍ അമ്മയെ അപമാനിച്ചെന്നാരോപിച്ച് ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് നടത്തി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാളയാര്‍ അമ്മ നീതിയുടെ പ്രതീകമാണ്. അവര്‍ കുറ്റവാളിയാണെന്ന് ആരും വിധിയെഴുതിയിട്ടില്ല. സാധാരണമായൊരു രാഷ്ട്രീയ പ്രസ്താവനയല്ല ഹരീഷ് നടത്തിയത്. വര്‍ഗീയതയുടെ വിഷമാണ് ചീറ്റിയതെന്നും എം ഗീതാനന്ദന് പറഞ്ഞു.
സംഘടിത രാഷ്ട്രീയ പിന്‍ബലമില്ലാത്ത ദുര്‍ബല ദളിത് സ്ത്രീയെ പൊലീസ് അധികാര പിന്തുണയും ഉണ്ടെന്ന അഹങ്കാരത്തില്‍ ആക്രമിക്കുകയാണ് ഹരീഷ് ചെയ്തത്. അദ്ദേഹം നീതി നിര്‍വഹണത്തിന്റെ അള്‍ത്താരയില്‍ പ്രവേശിക്കാന്‍ യോഗ്യനല്ലെന്ന് സ്വയം തെളിയിച്ചിരിക്കുകയാണെന്നും എം ഗീതാനന്ദന് പറഞ്ഞു.
2019ല്‍ അമ്മക്ക് വേണ്ടി വാദിച്ച വക്കീലാണ് ഹരീഷ്. ഇപ്പോള്‍ സ്വയം കുറൂമാറി വര്‍ഗീയ വിഷം ജ്വലിപ്പിക്കുകയാണ്. ആ അമ്മ ഒറ്റക്കല്ല. അവരെ ഒറ്റപ്പെടുത്താന്‍ സമ്മതിക്കില്ല. നീതിക്ക് വേണ്ടി തല മുണ്ഡനം ചെയ്ത അമ്മയെ ഹരീഷ് പിന്തുണക്കേണ്ട. അതേ സമയം സൈബര്‍ തെരുവില്‍ അക്രമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. എങ്കിലും തുടര്‍ ഭരണത്തെ പിന്തുണക്കുന്നവര്‍ക്ക് അത് ഒരു ധീരകൃത്യമാണെന്നും എം ഗീതാനന്ദന് പറഞ്ഞു.
ഹരീഷ് വാസുദേവന്‍ ഇപ്പോള്‍ ജാതി വൈകൃത ലോകത്തിന്റെ വക്കാലത്തുമായി നടക്കുന്ന ഒരു വക്കീല്‍ മാത്രമാണ്. വാളയാര്‍ അമ്മക്കെതിരെ നടത്തിയ ഈ പരാമര്‍ശത്തിന്റെ പേരില്‍ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്നും എം ഗീതാനന്ദന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക