വള്ളികുന്നം : പരീക്ഷയെഴുതാൻ അഭിമന്യു മാത്രം എത്തിയില്ല. വള്ളികുന്നം അമൃത ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷാ ഹാളിലെ മൂന്നാമത്തെ ബഞ്ചിന്റെ ഒരു ഭാഗം ഇന്നലെ ശൂന്യമായിക്കിടന്നതു സഹപാഠികൾക്കും അധ്യാപകർക്കും നൊമ്പരമായി.
അധ്യാപകരുടെ മനസിൽ ഇടം നേടിയ വിദ്യാർഥിയായിരുന്നു അഭിമന്യു. പഠനത്തിൽ മോശമല്ലായിരുന്നു അഭിമന്യുവെന്നു പ്രധാന അധ്യാപിക വി.സുനീത പറഞ്ഞു.
കൂട്ടുകാരന്റെ വേർപാട് അറിയാതെയാണു കാശിനാഥ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. അഭിമന്യുവിനോടൊപ്പം കാശിനാഥിനും ആക്രമണത്തിൽ സാരമായി പരുക്കേറ്റിരുന്നു.
അഭിമന്യു പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ് എന്നു മാത്രമായിരുന്നു പറഞ്ഞത്. ഇടതുകൈയിലെ പരുക്കുമായാണു കാശിനാഥ് ആശുപത്രിയിൽ നിന്ന് പരീക്ഷാ ഹാളിലേക്ക് എത്തിയത്.
ഇന്നലെ ആശുപത്രിയിൽ നിന്നു പിതാവിനൊപ്പമാണു സ്കൂളിലെത്തിയത്. പരീക്ഷയ്ക്കു ശേഷമാണ് അഭിമന്യു മരിച്ച വിവരം കാശിനാഥ് അറിഞ്ഞത്. പരീക്ഷയ്ക്കു ശേഷം തിരികെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക