കോഴിക്കോട്: വയര്‍ലസ് യോഗത്തിനിടെ സബ് ഇന്‍സ്പെക്ടര്‍ പദവിയിലുള്ള കീഴുദ്യോഗസ്ഥനെ വിഡ്ഢിയെന്ന് വിളിക്കുകയും മൃഗത്തോട് ഉപമിക്കുകയും ചെയ്ത ഡിസിപി എം ഹേമലതയില്‍ നിന്ന് സിറ്റി പൊലീസ് മേധാവി വിശദീകരണം തേടി. സിറ്റി പൊലീസ് മേധാവി എ വി ജോര്‍ജാണ് വിശദീകരണം നേടിയത്.
ഡിസിപിയുടെ നടപടി പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യവും ആത്മാഭിമാനവും തകര്‍ക്കുന്നതാണെന്ന പൊലീസ് അസോസയേഷന്റെ പരാതിയിലാണ് സിറ്റി പൊലീസ് മേധാവി എ വി ജോര്‍ജ് വിശദീകരണം തേടിയത്.
ഏപ്രില്‍ 13-ന് നടന്ന സംഭവത്തില്‍ വയര്‍ലസ് യോഗത്തിനിടെ കണ്ട്രോള് റൂം സബ് ഇന്‍സ്പെക്ടറെ ക്രമസമാധാന ചുമതല വഹിക്കുന്ന ഡിസിപി അധിക്ഷേപിക്കുകയായിരുന്നു.
ഇത് യോഗത്തില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരും കേട്ടിരുന്നു. ഫ്ലയിംങ് സ്കോഡിന്റെ എല്ലാ വാഹനങ്ങളിലും എസ് ഐ തലത്തിലുള്ള ഉദ്യോഗസ്ഥന് വേണമെന്ന നിര്‍ദ്ദേശം നടപ്പിലാവാത്തതില് പ്രകോപിതയായതിനെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥയുടെ അധിക്ഷേപം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പലരും അവധിയില്‍ പോയതിനാലാണ് നിര്‍ദ്ദേശം പാലിക്കാനാകാതിരുന്നതെന്ന് ഇന്‍സ്പെക്ടര്‍ വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ പറയാന്‍ അനുവദിക്കാതിരുന്ന ഡിസിപി ഉദ്യോഗസ്ഥനോട് നിങ്ങള്‍ മൃഗങ്ങളാണോ?
നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിയില്ലേ തുടങ്ങിയ അധിക്ഷേപങ്ങള്‍ നടത്തുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക