തിരുവനന്തപുരം : രാജ്യസഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളായി ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും മല്‍സരിക്കും. കെരളി ടി വി എംഡിയായ ജോണ്‍ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവാണ്.
സിപിഎം സംസ്ഥാന സമിതി അംഗമാണ് ഡോ. വി ശിവദാസന്‍. ഇരുവരും ആദ്യമായാണ് രാജ്യസഭയിലേക്ക് മല്‍സരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇരുവരുടെയും പേരിന് അംഗീകാരം നല്‍കിയത്.
നേരത്തെ സ്ഥാനമൊഴിയുന്ന കെ കെ രാഗേഷിന് ഒരു ടേം കൂടി നല്‍കണമെന്ന വാദം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. കര്‍ഷക സമരത്തില്‍ രാഗേഷിന്റെ ഇടപെടല്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഗേഷിന് ഒരു ടേം കൂടി വേണമെന്ന് വാദമുയര്‍ത്തിയത്.
എന്നാല്‍ പുതുമുഖങ്ങള്‍ സ്ഥാനാര്‍ത്ഥികളാകട്ടെ എന്ന് സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും കിസാന്‍ സഭ ജോയിന്റെ സെക്രട്ടറിയുമായ വിജു കൃഷ്ണന്, ഇടതു സഹയാത്രികന് ചെറിയാന് ഫിലിപ്പ് എന്നിവരുടെ പേരുകളും രാജ്യസഭ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു.
വയലാര്‍ രവി, കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ് എന്നിവര്‍ സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഈ മാസം 30 ന് തെരഞ്ഞെടുപ്പ്. യരണ്ടു പേരെയാണ് ഇടതുപക്ഷത്തിന് ജയിപ്പിക്കാനാകുക. യുഡിഎഫിന് ജയിപ്പിക്കാവുന്ന ഏക സീറ്റില്‍ പി വി അബ്ദുള്‍ വഹാബ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക