ആലപ്പുഴ: കവിതകള്‍ക്ക് പ്രതിഫലമായി മനോരമ ഇതുവരെ നല്‍കിയത് മൂന്നുലക്ഷം രൂപയാണെന്ന് മന്ത്രി ജി സുധാകരന്. ഒരു കവിതയ്ക്ക് 2500 രൂപ വെച്ച് 150 കവിതകളാണ് താന്‍ മനോരമയ്ക്ക് നല്‍കിയിട്ടുള്ളതെന്നും അതിന് പ്രതിഫലമായി ലഭിച്ച മൂന്നരലക്ഷം രൂപ ബാങ്കില്‍ കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം നല്കിയ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പരാമര്‍ശം.
തന്നെ ആരും വിമര്‍ശിക്കരുതെന്നല്ല ആവശ്യപ്പെടുന്നതെന്നും തെറ്റായ വാര്‍ത്തകളോടും ആക്ഷേപങ്ങളോടുമാണ് എതിര്‍പ്പുള്ളതെന്നും മന്ത്രി പറഞ്ഞു.
ഒരു കവിതയ്ക്ക് 2500 വച്ച് 150 കവിതയ്ക്ക് മൂന്നര ലക്ഷം രൂപയാണ് മനോരമ പ്രതിഫലം തന്നത്. എല്ലാം ബാങ്കില്‍ കിടക്കുകയാണ്. എന്റെ സിഡി മ്യൂസിക്കാക്കി മനോരമ സ്വന്തം ചെലവില്‍ ഇറക്കി.
ഇതൊക്കെ ആരെങ്കിലും ചെയ്യുമോ? അവര്‍ എന്നെ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ തെറ്റായ വാര്‍ത്തകള്‍ കൊടുത്തു. അത് അവര്‍ തിരുത്തുകയും ചെയ്തു. എന്നെ വിമര്‍ശിക്കരുതെന്ന് പറഞ്ഞിട്ടില്ല. ആക്ഷേപിക്കുന്നതും വിമര്‍ശിക്കുന്നതും രണ്ടും രണ്ടാണ്. അത്രയേ ഉള്ളൂ.
പേഴ്സണല്‍ സ്റ്റാഫിനെയും ഭാര്യയെയും അപമാനിച്ചെന്ന പരാതി വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി ജി സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. തനിക്കെതിരെ പല പാര്‍ട്ടികളില്‍പ്പെട്ട സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും കിമിനല്‍ പൊളിറ്റിക്കല്‍ മൂവ്മെന്റാണ് നടക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. തനിക്കെതിരെയുള്ള പരാതികള്‍ക്ക് പിന്നില്‍ ജില്ലയുടെ പല ഭാഗത്ത് നിന്നുള്ള ഗ്യാങ്ങുകളാണ്.
അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടെങ്കില്‍ അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക