കോഴിക്കോട്: കന്യാസ്ത്രീകള്‍ മരണപ്പെടുന്ന സംഭവങ്ങളില്‍ കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കത്തയച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കഴിഞ്ഞദിവസം കൊല്ലം കരുനാഗപ്പള്ളി പാവുമ്പയിലെ പയസ് വര്‍ക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ലൂസി കളപ്പുരയ്ക്കലിന്റെ കത്ത്.
‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മുപ്പതിലധികം കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് അങ്ങ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്?
കന്യാസ്ത്രീ മഠങ്ങളിലെ ചുവരുകള്‍ക്കുള്ളില്‍ മരിച്ചു വീഴുന്നവരെ മനോരോഗികളായി ചിത്രീകരിക്കുകയാണ് പതിവ്. ക്രൂരതക്കിരയാക്കപ്പെടുന്ന തെരുവു നായ്ക്കള്‍ക്ക് പോലും ചോദിക്കാനാളുണ്ട്. പക്ഷേ മറ്റുള്ളവര്‍ക്കായി സ്വന്തം ജീവിതം തന്നെ സമര്‍പ്പിക്കാന്‍ തയ്യാറായി സന്ന്യാസ ജീവിതം തിരഞ്ഞെടുക്കുന്ന കന്യാസ്ത്രീകളുടെ ജീവന് ആ തെരുവുനായ്ക്കളുടെ ജീവന്റെ വിലപോലുമില്ല എന്നിപ്പോള്‍ ബോധ്യമായിരിക്കുന്നു.
അന്യമതസ്ഥരെ പ്രണയിച്ചുപോകുമോ എന്ന ഭയത്താല്‍ ‘പഠനശിബിരം’ സംഘടിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ബിഷപ്പുമാര്‍ക്ക് കന്യാമഠങ്ങള്‍ക്കുള്ളില്‍ കൊലചെയ്യപ്പെടുന്ന കന്യാസ്ത്രീകളുടെ കാര്യം വരുമ്പോള്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നതെന്തുകൊണ്ടാണ്?’ കത്തില്‍ സിസ്റ്റര്‍ ലൂസി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക