വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി . അയിര ചൂരക്കുഴി മേക്കെകര പുത്തൻവീട്ടിൽ മീന(34)യാണു മരിച്ചത്. ഭർത്താവ് ഷാജി (40) പൊലീസിൽ കീഴടങ്ങി. വ്യാഴാഴ്ച രാത്രി 10.15ന് ആണു സംഭവം. കഴുത്തിലും തലയിലും വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി രണ്ടു മണിയോടെ മരിച്ചു
വീടു നവീകരണത്തിനായി കഴിഞ്ഞ ദിവസം സ്വകാര്യ ബാങ്കിൽ നിന്നു ലഭിച്ച വായ്പയിൽ നിന്നു പണം നൽകാത്തതിലുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. രാത്രി മദ്യപിച്ചു വീട്ടിലെത്തിയ ഷാജി കുട്ടികളോട് ഉറങ്ങാൻ ആവശ്യപ്പെട്ട ശേഷം ഭാര്യയുമായി വഴക്കിട്ടു മർദനം തുടങ്ങി. വെട്ടുകത്തി കൊണ്ടു വെട്ടാൻ ശ്രമിച്ചതോടെ പ്രാണരക്ഷാർഥം വീടിനു പുറത്തേക്ക് ഒാടിയ മീനയെ പിന്നാലെ എത്തി വെട്ടുകയായിരുന്നു. മീന മുറ്റത്തു തന്നെ കുഴഞ്ഞു വീണു. ഉറക്കത്തിലായിരുന്ന മൂത്ത മകൻ ശാരോണിനെ വിളിച്ചുണർത്തി വിവരം അറിയിച്ച ശേഷമാണ് ഷാജി ബൈക്കിൽ സ്റ്റേഷനിലേക്കു പോയത്. മൃതദേഹം സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക