ഡൽഹി: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ 23കാരനായ ബന്ധുവിന് കൊവിഡ് വാക്സിനേഷൻ ലഭിച്ച വാർത്തക്കെതിരെ ആരോപണവുമായി കോൺഗ്രസ്സ് നേതാക്കൾ.
ദേവേന്ദ്ര ഫഡ്നാവിസിന്റെ ബന്ധുവായ തന്മയ് ഫഡ്നാവിസ് കൊവിഡിന്റെ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ ചിത്രങ്ങളാണ് വിവാദമായത്.
തന്മയ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. തുടർന്നാണ് 45 വയസ്സിനു മുകളിലുള്ളവർക്കു മാത്രം അനുവദനീയമായ പ്രതിരോധമരുന്ന് 23കാരന് എങ്ങനെ ലഭിച്ചു എന്നത് വിവാദമായത്.
തീവ്രമായ രോഗബാധയെ തുടർന്ന് രാജ്യത്ത് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് തന്മയ് വാക്സിൻ സ്വീകരിക്കുന്ന ചിത്രം ചർച്ചയാകുന്നത്. 45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ വാക്സിനേഷനുള്ള യോഗ്യതയുള്ളൂ എന്നിരിക്കെ തൻമയ് ആദ്യ ഡോസ് മുംബൈയിൽ നിന്നും രണ്ടാം ഡോസ് നാഗ്പൂരിൽ നിന്നും എടുക്കുകയായിരുന്നു.
’45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് നൽകാവൂ എന്നാണ് മോദി സർക്കാറിന്റെ വ്യവസ്ഥ. ഈ സാഹചര്യത്തിൽ ഫഡ്നാവിസിന്റെ, 45 വയസ്സിന് താഴെ പ്രായമുള്ള ബന്ധുവിന് പ്രതിരോധ കുത്തിവയ്പ് എങ്ങനെ നൽകാൻ കഴിയും? ബിജെപി നേതാക്കളുടെ കുടുംബങ്ങൾ മാത്രമാണോ പ്രധാനം. സാധാരണക്കാർ കീടങ്ങളാണോ? അവരുടെ ജീവിതത്തിന് വിലയില്ലേ ?,’ കോൺഗ്രസ്സ് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക