മഴയെ സ്നേഹിച്ച പെൺകുട്ടിയായിരുന്നു വൈഗ. മഴ പെയ്യുമ്പോൾ അവൾ ഓടി ഫ്ലാറ്റിനു വെളിയിലെത്തുമായിരുന്നു. ഫ്ലാറ്റിന്റെ മുറ്റത്തു മഴനനഞ്ഞ് ഓടിക്കളിക്കുമായിരുന്നു. ഫ്ലാറ്റിനു മുകളിൽ നിന്നുള്ള വെള്ളച്ചാട്ടത്തിനു കീഴെ നിൽക്കുന്നത് അവൾക്കു ഹരമായിരുന്നു.
സുരക്ഷാ ജീവനക്കാർ സനുവിനെ വിളിച്ചു പറയുമായിരുന്നുവെങ്കിലും വൈഗയ്ക്ക് മഴ ജീവനാണെന്നും മഴയെ അവൾ അത്രയ്ക്ക് ഇഷ്ടപ്പെടുന്നുണ്ടെന്നും വിലക്കേണ്ട എന്നുമാണു സനു പറഞ്ഞിരുന്നത്.
എന്നിട്ടും ആ മകളുടെ അന്ത്യം പുഴയിലെ വെള്ളത്തിൽ വീണായിരുന്നല്ലോ എന്നു പറയുമ്പോൾ ഫ്ലാറ്റിന്റെ കെയർടേക്കറായ ജോർജിന്റെ വാക്കുകൾ സങ്കടത്തിൽ മുറിയുന്നു.
ഫ്ലാറ്റിലെ എല്ലാവർക്കും അവൾ പ്രിയപ്പെട്ടവളായിരുന്നു. അവരുടെ ഹൃദയത്തിൽ ആഴ്ന്നുപോയ മുഖമാണു വൈഗയുടേത്. ഫ്ലാറ്റിലെ ആഘോഷ പരിപാടികളിൽ അവതാരകയായിരുന്നു.
ഫ്ലാറ്റിലെ മുറ്റത്തു സൈക്കിളോടിച്ചു ചിരിച്ചു കളിച്ചു നടന്ന കിലുക്കാംപെട്ടിയായിരുന്നു വൈഗ. മുട്ടാർപുഴയിൽ അവളുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ഫ്ലാറ്റിലുള്ളവർ ഞെട്ടലോടെയാണ് ഉൾക്കൊണ്ടത്.
ഫ്ലാറ്റിലെ ചെറിയ കുട്ടികൾക്കൊന്നും വൈഗ മരിച്ചത് ഇപ്പോഴും അറിയില്ല. മാർച്ച് 20നു റ്റാറ്റാ പറഞ്ഞു മാതാപിതാക്കൾക്കൊപ്പം പോയ വൈഗ വേഗം തിരിച്ചുവരുമെന്ന് അവർ കരുതുന്നു.
പിറ്റേ ദിവസം അച്ഛനോടൊപ്പം തിരികെയെത്തിയതും മരണത്തിന്റെ പുതപ്പണിഞ്ഞ് അവൾ മടങ്ങിയതും അവർ അറിഞ്ഞില്ല. വൈഗയുടെ മൃതദേഹം ഫ്ലാറ്റിലോ അവൾ പഠിച്ച സ്കൂളിലോ പൊതുദർശനത്തിനായി കൊണ്ടുവന്നില്ല.
കുട്ടികൾ അറിയാതിരിക്കാനും അവരുടെ മനസ്സുകളെ ആഘാതത്തിലാക്കാതിരിക്കാനുമായിരുന്നു ഇത്. വൈഗ തങ്ങളെ പറ്റിക്കാനായി എവിടെയോ മറഞ്ഞിരിപ്പുണ്ടെന്നു വിശ്വസിക്കാനാണു മുതിർന്നവർക്കും ഇഷ്ടം.
വൈഗയെക്കുറിച്ചുള്ള ചിന്തകൾ അവരെ അലട്ടാതിരിക്കാൻ വൈഗ ഉപയോഗിച്ചിരുന്ന സൈക്കിൾ കുട്ടികളിൽ നിന്നു മറയ്ക്കാൻ പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക