രണ്ടു ദിവസം മുൻപ് ഐസിയുവിൽ നിന്നു ജനറൽ വാർഡിലേക്ക് മാറ്റിയതാണ് സുരേഷ്കുമാറിനെ. ആ ദൈവനിശ്ചയത്തിനു മുന്നിൽ നമിക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ.
വിരാറിലെ വിജയ് വല്ലഭ് ആശുപത്രിയിൽ 13 കോവിഡ് ബാധിതർ വെന്തുമരിച്ച ഐസിയുവിലാണ് പാലക്കാട് കോട്ടായി ആനിക്കോട് സ്വദേശിയായ സുരേഷ് കഴിഞ്ഞിരുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ചയാണ് ജനറൽ വാർഡിലേക്കു മാറ്റിയത്.
അഗ്നിബാധയുണ്ടാകുമ്പോൾ തൊട്ടടുത്ത നിലയിലുണ്ടായിരുന്ന അദ്ദേഹത്തെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. സുരേഷ് ഇന്ന് വല്ലഭ് ആശുപത്രി വിടാനിരിക്കുകയായിരുന്നെന്ന് സഹോദരൻ മണി പറഞ്ഞു. എസി മെക്കാനിക്കായ സുരേഷ് വിരാർവെസ്റ്റ് കാമൺവാല കോംപ്ലക്സ് നിവാസിയാണ്.
അതേസമയം അഗ്നിബാധയുണ്ടായപ്പോൾ ആശുപത്രി ജീവനക്കാർ ഉറക്കത്തിലായിരുന്നെന്നും രോഗികളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും വിരാർ ആശുപത്രി ദുരന്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾ ആരോപിച്ചു. കെട്ടിടത്തിൽ അഗ്നിശമന സംവിധാനങ്ങളുണ്ടായിരുന്നില്ലെന്നും കുറ്റപ്പെടുത്തി.
അപകടത്തിനു ശേഷം താൻ തീവ്രപരിചരണ വിഭാഗത്തിൽ ചെന്നുനോക്കിയപ്പോൾ കത്തിക്കരിഞ്ഞുകിടക്കുന്ന മൃതദേഹങ്ങളാണു കണ്ടതെന്ന് അഗ്നിബാധയിൽ അമ്മയെ നഷ്ടമായ യുവഡോക്ടർ പറഞ്ഞു.
‘‘കോവിഡിന്റെ ബുദ്ധിമുട്ടുകൾ കൂടിയപ്പോൾ ആംബുലൻസ് വിളിച്ച് ഞാനാണ് അമ്മയെ വല്ലഭ് ആശുപത്രിയിലെത്തിച്ചത്. നല്ല ചികിത്സ തേടിയാണ് എത്തിയത്. വലിയ ദുരന്തത്തിലേക്കാണ് കാലെടുത്തു വയ്ക്കുന്നതെന്ന് അറിയില്ലായിരുന്നു’’ – അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക