പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന് തുടങ്ങുമ്പോള്‍ രക്തബാങ്കുകള്‍ പ്രതിസന്ധിയിലാകുമോയെന്ന് ആശങ്ക. വാക്സീന് എടുത്ത് 28 ദിവസം കഴിഞ്ഞാല്‍ മാത്രമേ രക്തം ദാനം ചെയ്യാനാകൂ. രക്തദാനത്തെ ബാധിക്കാത്ത തരത്തില്‍ വാക്സിനേഷന് ക്രമീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
18 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ രക്തദാനം നടത്തുന്നത്. മേയ് ഒന്നു മുതല്‍ ഈ വിഭാഗക്കാര്‍ക്കുള്ള വാക്സീന് നല്കിത്തുടങ്ങും.വാക്സീന് ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞാല്‍ മാത്രമേ രക്തം ദാനം ചെയ്യാന്‍ കഴിയൂ എന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഇത് വിവിധ ആശുപത്രികളില്‍ രക്തക്ഷാമമുണ്ടാക്കുമോ എന്നാണ് ആശങ്ക.
കോവിഡ് ഭീതി കാരണവും റമസാന്‍ മാസമായതിനാലും രക്തദാതാക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന വിവിധ രക്തദാന സന്നദ്ധസംഘടനകള്‍ പറയുന്നു.
കോളേജുകളും സംഘടനകളും മറ്റും നടത്തുന്ന രക്തദാനക്യാമ്പുകളും കുറഞ്ഞു.
എന്നാല്‍ വാക്സിനേഷന് ഘട്ടംഘട്ടമായി നടക്കുന്നതിനാല്‍ രക്തദാതാക്കളുടെ എണ്ണം കുറയില്ലെന്ന് കോഴിക്കോട് ഡി.എം.ഒ പ്രതികരിച്ചു.
അതേ സമയം കഴിയുന്നവരെല്ലാം വാക്സീന് എടുക്കുന്നതിന് മുമ്പ് രക്തദാനം നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.
രക്തദാനം മുടങ്ങാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. തലാസീമിയ പോലുള്ള രോഗികള്‍ക്ക് പതിനഞ്ച് ദിവസം കൂടുമ്പോള്‍ രക്തം ആവശ്യമുണ്ടാകും. ദാതാക്കള്‍ക്ക് രക്തം ദാനം ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക