ഇരിട്ടി∙ കോവിഡ് അതിതീവ്ര വ്യാപനത്തെ തുടർന്നു കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളികൾ സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാനുള്ള നെട്ടോട്ടത്തിൽ. മാക്കൂട്ടം – ചുരം പാത വഴി 2 ദിവസമായി ഒട്ടേറെ പേരാണ് എത്തിയത്. ആളുകൾ കൂട്ടത്തോടെ എത്തിയതിനാൽ കിളിയന്തറയിൽ ആരോഗ്യ, റവന്യു, പൊലീസ് വകുപ്പിന്റെ ചെക്പോസ്റ്റിൽ പരിശോധന പൂർത്തിയാക്കാനായി പലർക്കും മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നു. ഇന്നലെ മാത്രം കിളിയന്തറ ചെക്പോസ്റ്റിൽ എത്തിയത് 1000 ലധികം പേരാണ്.
വലിയ വാഹനങ്ങളേക്കാൾ ഇരു ചക്ര വാഹനങ്ങളിലാണു കൂടുതലും ആളുകൾ വരുന്നത്. കർണാടകയിൽ ലോക്ഡൗൺ ആയതിനാൽ യാത്രാ വാഹനങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇരു ചക്ര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് എത്തിയവരും ധാരാളമാണ്. കേരളത്തിൽ കർണാടകയിലേക്ക് പോകാൻ ആർടിപിസിആർ നെഗറ്റീവ് പരിശോധന ഫലം നിർബന്ധമായതിനാൽ ഇവിടെ ടാക്സി വാഹനങ്ങൾ എത്തിക്കാനും പറ്റാത്ത സാഹചര്യം ഉണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും ആർടിപിസിആർ പരിശോധന ഫലം വേണമെന്നും നിർബന്ധമാക്കിയിട്ടുണ്ടങ്കിലും ഇതൊന്നും ഇല്ലാതെ എത്തുന്നവരും ഉണ്ട്. എല്ലാ യാത്രക്കാരെയും കിളിയന്തറയിൽ കേരള പൊലീസ് തടഞ്ഞ് ചെക്പോസ്റ്റിലേക്ക് അയയ്ക്കും. കോവിഡ് പരിശോധന നടത്താതെ എത്തുന്നവർക്ക് ഇവിടെ പരിശോധന നടത്തും. ക്വാറന്റീൻ നിർദേശവും നൽകിയാണ് വിടുന്നത്. കുടക് ജില്ലയിലും മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലും പതിനായിരക്കണക്കിനു മലയാളികൾ ഉണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി കേരളം ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടാണു കിളിയന്തറയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. വൈകിയെങ്കിലും മലയാളി യാത്രക്കാർ ഏറ്റവും കൂടുതൽ വന്ന കഴിഞ്ഞ 2 ദിവസങ്ങളിലും സേവനം ലഭ്യമായതു ഗുണമായി. കേരളത്തിലേക്കു വന്നവരിൽ കോവിഡ് പോസിറ്റീവായവരും ഉണ്ടായിരുന്നു. ഇവരെ ഉടൻ ചികിത്സയിലോ നിരീക്ഷണത്തിലോ ഏർപ്പെടുത്താനായി. കോവിഡ് ജാഗ്രതാ പോർട്ടിൽ റജിസ്റ്റർ ചെയ്തവരാണെങ്കിൽ റവന്യു വകുപ്പിന്റെ പരിശോധന കേന്ദ്രത്തിൽ അറിയിച്ച ശേഷം ആവശ്യമെങ്കിൽ ആരോഗ്യ വകുപ്പ് ഒരുക്കിയ കോവിഡ് പരിശോധന കേന്ദ്രത്തിൽ നിന്നും ആർടിപിസിആർ പരിശോധന നടത്തും.
പോർട്ടലിൽ റജിസ്റ്റർ ചെയ്ത് എത്തിയവരുടെ വിവരങ്ങൾ റവന്യു വകുപ്പ് അതാതു പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും പൊലീസിനും കൈമാറും. ചെക്പോസ്റ്റിൽ 24 മണിക്കൂറും പരിശോധനയും റജിസ്ട്രേഷനും ഉണ്ടാകും. 3 ഷിഫ്റ്റ് ആയിട്ടാണ് റവന്യു, പൊലീസ്, ആരോഗ്യ പ്രവർത്തകരെ ചെക്പോസ്റ്റിൽ നിയോഗിച്ചിട്ടുള്ളത്.
കർണാടകയിൽ ഇന്നലെ രാവിലെ മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും കുടക് ജില്ലയിൽ പ്രാബല്യത്തിൽ വന്നത് ഇന്നലെ രാത്രി 9 നു ശേഷം. മടിക്കേരി സിറ്റി കോർപറേഷനിൽ ഇന്നലെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണു കുടക് ജില്ലയ്ക്ക് ഇന്നലെ പകൽ ലോക്ഡൗൺ ഒഴിവാക്കിയത്. കുടക് ജില്ലയിലെ ഈ പകൽ ഇളവും ഇന്നലെ കേരളത്തിലേക്ക് യാത്രക്കാർ കൂടുതൽ എത്താൻ സഹായകമായി. ഇന്നു മുതൽ മാക്കൂട്ടം ചുരം പാത വഴി എത്തുന്ന യാത്രക്കാരുടെ എണ്ണം കുറയുമെന്നാണ് സൂചന.
കർണാടക പ്രഖ്യാപിച്ച ലോക്ഡൗണിന്റെ ഭാഗമായി കുടക് ജില്ലയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പച്ചക്കറി, പാൽ, മത്സ്യം, മാംസം, ബാർ(ചില്ലറ വിൽപന) എന്നീ സ്ഥാപനങ്ങൾ രാവിലെ 6 മുതൽ 10 വരെ മാത്രം തുറക്കാം. ചരക്കു വാഹനങ്ങൾക്ക് ഓടാം. യാത്രാ വാഹനങ്ങൾ പാടില്ല. തൊഴിലാളികൾക്ക് അവരുടെ തിരിച്ചറിയൽ കാർഡ് കാണിച്ച് അവരുടെ വാഹനത്തിലോ,
തൊഴിൽ വാഹനത്തിലോ പോകാം. ഓട്ടോ, ടാക്സി സർവീസ് പാടില്ല. ഇത്തരം വാഹനങ്ങൾ എമർജൻസി ആവശ്യത്തിനു ഉപയോഗിക്കാം. മദ്യം 24 മണിക്കൂറും ഹോം ഡെലിവറിയായി ലഭിക്കും. ഇന്നലെ കുടകിൽ 630 പേർക്ക് രോഗം സ്ഥിരീകരിച്ചു. 42 പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി. ആകെ രോഗികളുടെ എണ്ണം 9621 ഉം കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 419 ഉം ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക