യുഎപിഎ കേസില്‍ യുപി ജയിലില്‍ കഴിയുന്ന മലയാള മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് കൊവിഡ് ഭേദമായെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നുമുള്ള യുപി സര്‍ക്കാര്‍ വാദം പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്. സിദ്ദിഖ് കാപ്പനെ തനിക്ക് നേരിട്ട് കാണണമെന്ന് റെയ്ഹാനത്ത് ആവശ്യപ്പെട്ടു.
‘ എനിക്ക് കാണണം. എനിക്ക് അദ്ദേഹത്തോട് സംസാരിക്കണം. കാരണം യുപി സര്‍ക്കാര്‍ പറയുന്നത് മുഴുവന്‍ ഞാന്‍ വിശ്വസിക്കില്ല. മുമ്പ് അദ്ദേഹം അനുഭവിച്ച പല യാതനകളും ആര്‍ക്കും അറിയാനായിട്ടില്ല. പക്ഷെ മഥുര ജയിലിലേക്ക് മാറ്റിയ ശേഷം ശേഷം ഭക്ഷണമാണ് ആദ്യ പ്രശ്നം.
സിദ്ദിഖ് കാപ്പന് പ്രത്യേകിച്ച് സുരക്ഷ നല്‍കണമെന്ന് പറയുന്നില്ല. ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആരോഗ്യം പരിഗണിക്കണം. സിദ്ദിഖ് കാപ്പനെ കാണാന്‍ പലതവണ അനുമതി തേടിയിട്ടും ലഭിച്ചില്ല. കയറിട്ട് നാല് ദിവസം കെട്ടിയിട്ട ഒരു മനുഷ്യന്റെ അവസ്ഥ നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ.
കൊവിഡ് മൂലം കാണാന്‍ പറ്റില്ലെന്നാണ് അന്ന് യുപി സര്‍ക്കാര്‍ പറഞ്ഞത്. ഇനി സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്നും റെയ്ഹാനത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക