കറുകച്ചാൽ ∙ ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നേൽ രാഹുൽ രാജുവിനെ (35) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സുനീഷും വിഷ്ണുവും രാഹുലിന്റെ സംസ്കാരച്ചടങ്ങിലും പങ്കെടുത്തു. അതേസമയം പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനാൽ രഞ്ചുവിന്റെ വിവാഹത്തിൽ ഇരുവരും പങ്കെടുത്തില്ല. രഞ്ചുവിന്റെ വിവാഹസൽക്കാരത്തിനു ശേഷം രാത്രി രാഹുലും തങ്ങളും സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നാണ് സുനീഷും വിഷ്ണുവും ആദ്യം പൊലീസിനു മൊഴി നൽകിയത്. ഉത്തരം പറയുമ്പോൾ ഇരുവരുടെയും പരിഭ്രമം പൊലീസ് അന്നേ ശ്രദ്ധിച്ചിരുന്നു.
മർദനമേറ്റാണ് മരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ പൊലീസ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്തു. രഞ്ചുവിന്റെ വീട്ടിലെ സൽക്കാരത്തിനു ശേഷം തിരികെ പോയ സമയത്തെപ്പറ്റി ചോദിച്ചപ്പോൾ രണ്ടു പേരും രണ്ട് ഉത്തരമാണ് പറഞ്ഞത്. ഇതോടെ പൊലീസിനു കൂടുതൽ സംശയമായി. കൊലപാതകം നടന്ന ദിവസം രാത്രി 10.20ന് രാഹുലിന്റെ ഭാര്യ ശ്രീവിദ്യ വിളിച്ചപ്പോൾ രാഹുൽ ഫോൺ എടുത്തെങ്കിലും സംസാരിച്ചിരുന്നില്ല. രാഹുൽ നിന്ന സ്ഥലത്ത് ബഹളം നടക്കുന്നതായി ശ്രീവിദ്യ കേട്ടിരുന്നു. വിഷ്ണുവിന്റെയും സുനീഷിന്റെയും പേരുകൾ വിളിച്ച് രാഹുൽ രോഷത്തോടെ സംസാരിക്കുന്നതും ശ്രീവിദ്യ കേട്ടു. ഫോണിൽ റിക്കാർഡ് ചെയ്യപ്പെട്ട ഈ സംഭാഷണം ശ്രീവിദ്യ പൊലീസിനു കൈമാറിയതോടെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അപ്പോഴും പ്രതികൾ കുറ്റം സമ്മതിച്ചില്ല. പഴയ മൊഴിയിൽത്തന്നെ ഉറച്ചു നിന്നു. ഫോൺ സംഭാഷണവും സിസിടിവി ദൃശ്യങ്ങളും കാണിച്ചതോടെയാണ് കുറ്റം സമ്മതിച്ചത്.
മദ്യപിച്ചു കഴിഞ്ഞാൽ രാഹുലും സുനീഷും തമ്മിൽ പലപ്പോഴും വാക്കുതർക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. രാഹുൽ പലപ്പോഴും മറ്റുള്ളവരുടെ മുന്നിൽ വച്ച് അസഭ്യം പറഞ്ഞിരുന്നതായി സുനീഷ് പൊലീസിനോടു പറഞ്ഞു. വിവാഹ സൽക്കാരത്തിൽ വച്ചും ഇങ്ങനെയുണ്ടായെന്ന് സുനീഷ് മൊഴി നൽകി. തുടർന്നാണ് ഗാരിജിൽ തിരിച്ചുവന്ന ശേഷം രാഹുലിനെ മർദിക്കാൻ സുനീഷും വിഷ്ണുവും തീരുമാനിച്ചതെന്ന് എസ്എച്ച്ഒ എസ്. ജയകൃഷ്ണൻ പറഞ്ഞു.
അര കിലോഗ്രാം ഭാരമുള്ള ടിക്കറ്റ് റാക്ക് കൊണ്ടുള്ള അടിയിൽ രാഹുലിന്റെ തലയോട്ടി പൊട്ടി. ചവിട്ടേറ്റ് നെഞ്ചിൽ വാരിയെല്ല് ഒടിഞ്ഞു രക്തം ശ്വാസകോശത്തിൽ എത്തി. പോസ്റ്റ്മോർട്ടം വേളയിൽ കൊലപാതകമെന്ന സംശയം തോന്നിയത് ഈ മർദനങ്ങളുടെ ലക്ഷണങ്ങൾ മൂലമാണെന്ന് കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം അസിസ്റ്റന്റ് സർജൻ ഡോ. ജോമോൻ ജേക്കബ് പറഞ്ഞു. തുടർന്ന് ഈ നിർണായക വിവരം അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ജയകൃഷ്ണന് ഡോ. ജോമോൻ കൈമാറി. കാറിനടിയിൽ ഞെരിഞ്ഞാൽ ദേഹത്ത് ഇത്തരം മുറിവുണ്ടാകില്ലെന്നും ഡോക്ടർ അറിയിച്ചു.
കേസിൽ വഴിത്തിരിവായത് ഈ കണ്ടെത്തലാണ്. രാഹുലിന്റെ മരണത്തിൽ തുടക്കം മുതൽ സംശയമുണ്ടായിരുന്നതായി എസ്എച്ച്ഒ എസ്. ജയകൃഷ്ണൻ പറഞ്ഞു. ഇലക്ട്രോണിക് ടിക്കറ്റ് റാക്കാണ് അടിക്കാൻ ഉപയോഗിച്ചത്. അരക്കിലോയോളം ഭാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക