താന്‍ ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ കാര്യമാണ് പൃഥ്വി ഷാ കൊല്‍ക്കത്തയ്ക്കെതിരെ നേടിയതെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ഡല്‍ഹി ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ എല്ലാം ബോളിലും ഫോര്‍ നേടിയ ഷായുടെ പ്രകടനത്തെ പ്രശംസിക്കവേയാണ് തന്റെ നഷ്ട സ്വപ്നത്തെ കുറിച്ച് സെവാഗ് വാചാലനായത്.
‘കരിയറില്‍ ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയപ്പോഴെല്ലാം ആറ് പന്തും അടിച്ചു പറത്താന്‍ ഞാന്‍ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ട് . എന്നാല്‍ പരമാവധി 18, 20 റണ്‍സാണ് കണ്ടെത്താനായിട്ടുള്ളത്.
എനിക്ക് ആറ് ബൗണ്ടറിയോ ആറ് സിക്സോ നേടാനായിട്ടില്ല. അതിന് സാധിക്കണം എങ്കില്‍ ടൈമിംഗില്‍ കൃത്യതയുണ്ടാവണം. അങ്ങനയെങ്കിലെ ഗ്യാപ്പ് കണ്ടെത്താന്‍ കഴിയുകയുള്ളു.’
ക്രിക്കറ്റ് മത്സരം കളിക്കാനെത്തിയ ഒരാളെ പോലെ പൃഥ്വിയെ എനിക്ക് തോന്നിയില്ല. ചിലപ്പോള്‍ ശിവം മവിക്കെതിരെ അണ്ടര്‍ 19ല്‍ കളിച്ച ആത്മവിശ്വാസം പൃഥ്വിക്കുണ്ടായിട്ടുണ്ടാവും.
ആറില്‍ ആറ് പന്തും ബൗണ്ടറി കടത്തുക എന്നതിനര്‍ഥം ആറ് ഡെലിവറിയിലും ക്യാപ്പ് കണ്ടെത്താനായി എന്നതാണ്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇവിടെ പൃഥ്വി എല്ലാ കയ്യടിയും അര്‍ഹിക്കുന്നു’ സെവാഗ് പറഞ്ഞു.
മത്സരത്തില്‍ കൊല്‍ക്കത്തയെ ഏഴ് വിക്കറ്റിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. തകര്‍ത്തടിച്ച് അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ പൃഥ്വി ഷായുടെ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിക്ക് അനായാസ വിജയമൊരുക്കിയത്. 41 പന്തില്‍ 11 ഫോറും മൂന്നു സിക്സും സഹിതം ഷാ 82 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക