ഡൽഹി : കോവിഡ് രണ്ടാം തരംഗത്തിൽ ഡൽഹിയിൽ പ്രതിദിന മരണനിരക്ക് കുത്തനെ ഉയർന്നതോടെ ശ്മശാനങ്ങളിൽ മൃതദേഹങ്ങളുമായി തങ്ങളുടെ ഊഴവും കാത്തുനിൽക്കുന്നവർ കണ്ണീർ കാഴ്ചയാകുന്നു.
ഡൽഹിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം മുന്നൂറിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24, 235 പേർ കോവിഡ് ബാധിതരായി. 33 ആണ് പോസിറ്റിവിറ്റി നിരക്ക്. സജീവ കോവിഡ് കേസുകളുടെ എണ്ണം 97,977.
മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂടുതൽ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ ഡൽഹി പൊലീസ് ഡൽഹി മുൻസിപ്പൽ കോർപറേഷനോട് ആവശ്യപ്പെട്ടു. പൊതുശ്മശാനങ്ങള്‍ നിറഞ്ഞതോടെ മൈതാനങ്ങളില്‍ മൃതദേഹം കൂട്ടത്തോടെ ദഹിപ്പിക്കുന്നത് തുടരുകയാണ്.
മൃതദേഹങ്ങൾ സംസ്കരിക്കാൻ ആവശ്യത്തിനു വിറകില്ലെന്നും ഉടൻ വിറകനുവദിക്കണമെന്നും ആവശ്യപ്പെട്ട് നോർത്ത് ഡൽഹി മേയർ ജയപ്രകാശ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കത്തയച്ചതും ഡൽഹിയുടെ ദയനീയ മുഖം വെളിപ്പെടുത്തുന്നു.
സെൻട്രൽ ഡൽഹിയിലെ ലോധി റോഡിലുള്ള ശ്മശാനത്തിൽ ദിനംപ്രതി 20 മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്ന സ്ഥാനത്ത് 75 ഓളം മൃതദേഹങ്ങളാണ് ഈ ദിവസങ്ങളിൽ ദഹിപ്പിക്കേണ്ടി വരുന്നത്.
തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണെന്നു ജീവനക്കാർ പറയുന്നു. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടെന്നും ജീവനക്കാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക