രാജ്യത്ത് കോവിഡ് മരണം അതിരൂക്ഷമാണ്. പ്രിയപ്പെട്ടവരുടെ വിയോഗം നിസാഹയമായി നോക്കി നില്‍ക്കേണ്ടിവരുന്ന നിരവധിപ്പേരുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി കാണേണ്ടിവരുന്നത്. അതിനിടയില്‍ അസുഖംബാധിച്ച കുഞ്ഞുമായി റോഡിലൂടെ ഓടുന്ന ഒരു അമ്മയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
‘ മോദിയുടെ ഗുജറാത്താണ് : ഓക്സിജനില്ലാ – ആംബുലന്‍സില്ലാ കുട്ടി മരിച്ചു ജഡം കിലോമീറ്ററുകള്‍ ചുമന്നുകൊണ്ടു വീട്ടില്‍ – ഈ സംഘി പുത്രന്മാരാണു കേരളത്തെ വികസിക്കാന്‍ ചോതിക്കുന്നതു ! ‘എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
എന്നാല്‍ പ്രചരിക്കുന്ന വാദം തെറ്റാണെന്ന് ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതല്ല. വീഡിയോയിലുള്ള അമ്മയുടെ കൈകളിലുള്ളത് കോവിഡ് ബാധിച്ച് മരിച്ച കുട്ടിയുമല്ല.
പ്രചരിക്കുന്ന വീഡിയോ ഇന്‍വിഡ് ടൂള്‍കിറ്റില്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ബിഹാറില്‍ നടന്ന സംഭവമാണിതെന്ന് കണ്ടെത്താനായി. കോവിഡ് ബാധിച്ച് മരണപ്പെട്ട കുട്ടിയേയും എടുത്ത് ഓടുന്ന അമ്മയുടെ ദൃശ്യങ്ങളല്ലിത്. എന്‍സഫലൈറ്റിസ് (മസ്തിഷ്കവീക്കം) ബാധിച്ച മൂന്നുവയസുകാരനാണത്.
സംഭവത്തിന്റെ യഥാര്‍ഥ വീഡിയോ ഉദ്ഘര്‍ഷ് സിംഗ് എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെ നിരവധിപ്പേരാണ് വീഡിയോ ഏറ്റെടുത്തിട്ടുള്ളതെന്ന് കണ്ടെത്താനായി.
https://twitter.com/i/status/1248631580685266944
ബിഹാര്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയ സംഭവത്തെപ്പറ്റി നിരവധി വാര്‍ത്തകളും വന്നിരുന്നു.
2020ഏപ്രില്‍ 10ന് ബിഹാറിലെ ജഹനാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പാറ്റ്നയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത മൂന്നുവയസുകാരനും അമ്മയുമാണ് ദൃശ്യങ്ങളിലുള്ളത്. ജഹനാബാദില്‍ നിന്ന് 48 കിലോമീറ്റര്‍ ദൂരമുള്ള പാറ്റ്നയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിച്ചില്ല. ഏറെ നേരം ആംബുലന്‍സിനായി കാത്തിരുന്നതിനിടെ കുട്ടി മരണപ്പെടുകയായിരുന്നു. മകന് മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞതായി ANI റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക