തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം നാളെയും തുടരും. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെയെടുത്ത തീരുമാനമാണ്. ജയിക്കുന്നവര്‍ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്താകെയും വോട്ടെണ്ണൽ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകള്‍ തടിച്ചുകൂടരുത്. നിശ്ചിത ആളുകളല്ലാതെ മറ്റാരെയും അവിടെ അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിൽ ചുമതലപ്പെട്ടവരല്ലാതെ ആരും പോകരുത്.
ഫലപ്രഖ്യാപനം വരുമ്പോൾ പ്രവര്‍ത്തകര്‍ക്കെല്ലാം അതേവരെ അടക്കിവെച്ച ആവേശം വലിയ തോതിൽ പ്രകടിപ്പിക്കാൻ തോന്നും. എന്നാൽ ഇന്നത്തെ നാടിന്റെ സാഹചര്യം കാണണം. എല്ലാവരും ആഹ്ലാദ പ്രകടനത്തിൽ നിന്ന് മാറിനിൽക്കണം. നന്ദി പ്രകടിപ്പിക്കാൻ സ്ഥാനാര്‍ത്ഥികൾ പോകുന്ന പതിവ് ഇത്തവണ തുടരരുത്.
കൊവിഡ് വ്യാപനത്തിന് ശമനം വന്നാൽ അത്തരം കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാം. ഇപ്പോൾ സമൂഹ മാധ്യമങ്ങള്‍ വഴി വോട്ടര്‍മാരെ അഭിസംബോധന ചെയ്യാം. ആഹ്ലാദ പ്രകടനം നടത്താൻ ജയിച്ചവര്‍ക്ക് ആഗ്രഹം കാണും. നാടിന്റെ അവസ്ഥ പരിഗണിച്ച് എല്ലാവരും അതിൽ നിന്ന് മാറിനിൽക്കണം.
കൊവിഡ് പ്രതിരോധത്തിൽ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ഇന്നത്തെ ഘട്ടത്തിലെ നന്ദിപ്രകടനം. കൂട്ടം ചേര്‍ന്നുള്ള പ്രതികരണം തേടൽ മാധ്യമങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക