ചെന്നൈ ∙ തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ
സൂചനകൾ ഡിഎംകെക്ക് അനുകൂലം. എക്സിറ്റ് പോളുകൾ ഡിഎംകെ മുന്നണിക്ക് വിജയം പ്രവചിക്കുമ്പോൾ
2016 ൽ എട്ടിൽ 5 എക്സിറ്റ് പോൾ ഫലങ്ങളെയും നിഷ്പ്രഭമാക്കി നേടിയ വിജയത്തിലാണ്
അണ്ണാഡിഎംകെയുടെ പ്രതീക്ഷ.
പ്രവചനങ്ങൾ ശരിവച്ച് 160 ൽ ഏറെ സീറ്റുകളോടെ 10 വർഷത്തിനു ശേഷം ഡിഎംകെ അധികാരത്തിൽ തിരിച്ചെത്തുകയാണെങ്കിൽ 1996 നു ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും അവർ കടന്നേക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ബിജെപി വിരുദ്ധ സഖ്യത്തിന്റെ കൈവശമാകും.
ഡിഎംകെയുടെ ചുമലിലേറി കോൺഗ്രസ് മികച്ച പ്രകടനം നടത്തുമെന്നാണു സൂചന. ഇരുപതിലേറെ സീറ്റിൽ വിജയിക്കുമെന്നാണ് പാർട്ടിയുടെ കണക്കു കൂട്ടൽ. സഖ്യത്തിലെ മറ്റു കക്ഷികളായ സിപിഎം, സിപിഐ, മുസ്ലിം ലീഗ് കക്ഷികൾക്കും ഡിഎംകെ അനുകൂല തരംഗത്തിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ തുടർച്ചയായ പ്രചാരണ പരിപാടികൾ ബിജെപിക്കു നേട്ടമായോ എന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക