നേമത്ത് എൽഡിഎഫും യുഡിഎഫും തമ്മിൽ വോട്ട് ധാരണയുണ്ടായിരുന്നുവെന്ന ആരോപണവുമായി ബിജെപി സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ. മണ്ഡലത്തിൽ ആര് ജയിക്കണമെന്നല്ല, ആര് തോൽക്കണമെന്ന കാര്യത്തിൽ ഇരു മുന്നണികൾക്കും കൃത്യമായ ധാരണയുണ്ടിയിരുന്നുവെന്നാണ് കുമ്മനത്തിന്റെ ആരോപണം. നേമത്ത് കോൺഗ്രസ് കൂടുതൽ വോട്ടുപിടിച്ചത് കൊണ്ടാണ് ബിജെപി പരാജയപ്പെട്ടതെന്ന കെ മുരളീധരന്റെ പ്രസ്താവനയെ തള്ളികൊണ്ടായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
കുമ്മനത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കെ. മുരളീധരന്റെ പ്രസ്താവന വിചിത്രം.
കോൺഗ്രസ് വോട്ട് കൂടുതൽ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ പ്രസ്താവന വളരെ വിചിത്രമായിരിക്കുന്നു.2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേമത്തു കോൺഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) ഈ അസംബ്ലി തെരഞ്ഞെടുപ്പിൽ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരൻ വ്യക്തമാക്കണം.2021 ൽ കോൺഗ്രസ് വോട്ട് എൽ.ഡി.എഫിനു പോയത് കൊണ്ടാണ് 33,921 (24%) വോട്ടിൽ നിന്നും 55,837(38.2%) ആയി എൽ.ഡി.എഫിനു ഉയർത്താൻ കഴിഞ്ഞത്.
നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോൽക്കണമെന്ന കാര്യത്തിൽ എൽ.ഡി.എഫിനും കോൺഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോൺഗ്രസിന്റെ വോട്ട് എൽ.ഡി.എഫിന് മറിച്ചു കൊടുത്താണ് കോൺഗ്രസ് ബി.ജെ.പിയെ തോൽപിച്ചത്.
തങ്ങൾ തോറ്റാലും വേണ്ടില്ല എൽ.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണമെന്ന കോൺഗ്രസിന്റെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബി.ജെ.പി പരാജയപ്പെട്ടത് കോൺഗ്രസ് കൂടുതൽ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരന്റെ അവകാശവാദം ശരിയാണെങ്കിൽ സി.പി.എം വിജയിച്ചതിന്റെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം.
കേരളത്തിലുടനീളം ബി.ജെ.പിയെ തോൽപിക്കാൻ പരസ്പര ധാരണയും ആസൂത്രണവും എൽ.ഡി.എഫും, യു.ഡി.എഫും തമ്മിലുണ്ടായിരുന്നുവെന്നു മുരളീധരന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക