രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി എത്തുന്നത്. അത്തരത്തിലൊരു അനുഭവമാണ് ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഔദ്യോഗിക പേജിലൂടെ ലോകം അറിഞ്ഞത്.
പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന ഒരു അമ്മയുടെയും മകന്റെയും കഥയായിരുന്നു അത്. സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു.
ഹീന മാണ്ഡവ്യ, ഹർഷ് മാണ്ഡവ്യ എന്ന അമ്മയും മകനും കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തുടങ്ങിയതിൽപ്പിന്നെ 22,000 പൊതി ഉച്ചഭക്ഷണവും, 55,000 റൊട്ടികളും, വീട്ടിൽത്തന്നെ ഉണ്ടാക്കിയ 6,000 മധുരപലഹാരങ്ങളുമാണ് പാവങ്ങൾക്കായി വിതരണം ചെയ്തത്. ഹർഷ് താലി ആൻഡ് പറാത്താസ് എന്ന സ്ഥാപനത്തിന്റെഉടമസ്ഥരാണ് ഈ അമ്മയും മകനും.
ഹർഷിന് ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടമായി എന്ന് ഹ്യൂമൻസ് ഓഫ് ബോംബെ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. അതിനെത്തുടർന്നുണ്ടായ വെല്ലുവിളികളെ അതിജീവിച്ച് മകന് മികച്ച വിദ്യാഭ്യാസം നൽകാൻ ആ അമ്മ തീരുമാനിച്ചു.
അതിനുവേണ്ടി അവർ വീട്ടിൽത്തന്നെ ഒരു ടിഫിൻ സർവീസ് ആരംഭിച്ചു. ‘ആദ്യത്തെ ഓർഡർ നൽകിയത് വീടിന്റെ അടുത്ത് താമസിക്കുന്ന ഒരു ആന്റിയായിരുന്നു, അതും 35 രൂപയ്ക്ക്. അതായിരുന്നു അമ്മയുടെ ആദ്യത്തെ വരുമാനം. പതിയെ ബിസിനസിനെക്കുറിച്ച് കൂടുതൽ ആളുകൾ അറിയാൻ തുടങ്ങി. അമ്മ ഭക്ഷണം ഉണ്ടാക്കും, ഞാൻ വീടുകളിൽ എത്തിക്കും”, ഹർഷ് പറയുന്നു.
ഹീനയുടെ ഭക്ഷണത്തിന്റെ രുചി അറിഞ്ഞ് ആളുകൾ പിന്നീട് ഓർഡർ ചെയ്യാൻ തുടങ്ങി. 2003 ആയപ്പോൾ ഇത് അൽപ്പം വിശാലമായ രീതിയിലേക്ക് ഹീന വളർത്തിയെടുത്തു. ബിരുദ പഠനം പൂർത്തിയാക്കിയ ഹർഷ് അമ്മയുടെ ബിസിനസ് ഏറ്റെടുത്ത് ഓൺലൈനാക്കി. കച്ചവടം പച്ച പിടിച്ചതോടെ സംരംഭം തുടങ്ങാൻ അകമഴിഞ്ഞ് സഹായിച്ചവരെ ഹർഷ് തേടിയെത്തി.
പണം നൽകാൻ തുനിഞ്ഞപ്പോൾ അവർ വേറെ പത്തുപേരെ സഹായിക്കൂ എന്നായിരുന്നു ആവശ്യപ്പെട്ടത്. ഇതോടെയാണ് 2020ലെ ലോക്ഡൗൺ മുതൽ അമ്മയും മകനും ഭക്ഷണപ്പൊതികൾ തെരുവിലെ മനുഷ്യർക്കായി നൽകാൻ തുടങ്ങിയത്. ഇതിനായി നിരവധി പേർ സംഭാവനകളും നൽകി. രണ്ടാം തരംഗം തുടങ്ങിയപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി ഒന്നര ലക്ഷം രൂപ ആളുകൾ സംഭാവന നൽകി. ഈ പണം ഉപയോഗിച്ച് ഇവർ ഭക്ഷണപ്പൊതികൾ
തയ്യാറാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക