നോയിഡ: ഉത്തർപ്രദേശിൽ കോവിഡ് മരുന്നെന്ന വ്യാജേന ന്യുമോണിയ മരുന്നുകൾ വിൽപ്പന നടത്തിയ ഏഴംഗ സംഘം അറസ്റ്റിൽ. കോവിഡ് ചികിത്സക്കുപയോഗിക്കുന്ന ആൻറി വൈറൽ ഡ്രഗ് ആയ റെംഡെസിവർ എന്ന് പറഞ്ഞാണ് രോഗിക്കൾക്ക് ന്യൂമോണിയ ചികിത്സക്കുപയോഗിക്കുന്ന മരുന്നുകൾ വിറ്റത്. റെംഡെസിവർ എന്ന ലേബലിൽ കുപ്പികളും കവറുകളും വ്യാജമായി ഉണ്ടാക്കി അതിൽ ന്യൂമോണിയ മരുന്ന് നിറച്ചാണ് വിൽപന നടത്തിയിരുന്നത്.
ഡൽഹിയിലെ ആശുപത്രികളിലെ നഴ്സുമാരും, മരുന്നു കമ്പനികളുടെ മെഡിക്കൽ റെപ്പുമാരുമടക്കം ചേർന്നാണ് കോവിഡ് രോഗികളെ വഞ്ചിച്ചത്. ബുണ്ടി സിങ്, മുസിർ, ദീപാൻഷു എന്ന ധർമവീർ വിശ്വകർമ, സൽമാൻ ഖാൻ, ഷാരുഖ് അലി, അസ്ഹറുദ്ദീൻ, അബ്ദുറഹ്മാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പരമാവധി 3500 നും 5000 രൂപക്കും ഇടയിലാണ് റെംഡെസിവർ മരുന്നിന്റെ വിപണി വില. റെംഡെസിവർ എന്ന പേരിൽ വിറ്റ ന്യൂമോണിയ മരുന്നിന് 40,000 മുതൽ 45,000 രൂപക്കാണിവർ വിറ്റതെന്ന് നോയിഡ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രൺവിജയ് സിംഗ് പറഞ്ഞു. വ്യാജ റിംഡെസിവർ മരുന്നുകളും 140 കുപ്പികളും 2.45 ലക്ഷം രൂപയും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഡിമാൻറുള്ള മരുന്നുകളിലൊന്നാണ് റെംഡെസിവർ. ഇത് മാർക്കറ്റിൽ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പൊലീസും ആരോഗ്യവകുപ്പും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക