കാസർകോട്: കാഞ്ഞങ്ങാട് നിന്നും 5 സിലിണ്ടർ ഓക്സിജൻ എത്തിയതോടെ ഇ കെ നായനാർ ആശുപത്രിയിലെ ഓക്സിജൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. ഇതുമൂലം ഗുരുതരാവസ്ഥയിലുള്ള മൂന്ന് രോഗികൾക്ക് ഓക്സിജൻ നൽകാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മണിക്കൂറുകൾക്ക് മുൻപാണ് ഇ കെ നായനാർ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി എന്ന വാർത്ത പരന്നത്. 65 ഓക്സിജൻ സിലിണ്ടർ വേണമെന്നായിരുന്നു ആവശ്യം. ആശുപത്രിയിൽ നിലവിലുള്ള സിലിണ്ടറുകൾ രണ്ട് മണിക്കൂറിനകം തീരുമെന്നും ഗുരുതരാവസ്ഥയിലുള്ളവരെ അടക്കം 12 പേരെ മാറ്റേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
കാസർകോട് നിലവിൽ ഓക്സിജൻ പ്ലാന്റ് ഇല്ലാത്തതിനാൽ കണ്ണൂരിൽ നിന്നും മംഗലാപുരത്തു നിന്നുമാണ് ആശുപത്രിയിലേക്കാവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നത്. കളക്ടറെയും ആരോഗ്യ വകുപ്പ് ഉദ്യോസ്ഥരേയും നേരത്തെ തന്നെ ഈ പ്രതിസന്ധി അറിയിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക