തിരുവനന്തപുരം : ബി.ജെ.പി ജില്ലാ നേതൃത്വത്തിനെതിരെ തുറന്നടിച്ച് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നടൻ കൃഷ്ണകുമാര്‍. മണ്ഡലത്തിലെ വിജയ സാധ്യത ബി.ജെ.പി നേതൃത്വം ഒട്ടും ഉപയോഗിച്ചില്ലെന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം.
ബി.ജെ.പി വോട്ടുകൾ പൂര്‍ണമായി തനിക്ക് ലഭിച്ചില്ലെന്നും വ്യക്തിപരമായി കിട്ടിയ വോട്ടുകള്‍ക്കൊപ്പം പാര്‍ട്ടി വോട്ടുകളും കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷെ സ്ഥിതി മറ്റൊന്നായേനെ എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ഒരു കേന്ദ്ര നേതാവ് പോലും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയില്ലെന്നും അതിന് വേണ്ടി ജില്ലാ നേതൃത്വം മുന്‍കൈ എടുത്തില്ലെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. സര്‍വ്വേ ഫലങ്ങള്‍ തനിക്ക് വിജയസാധ്യത പ്രവചിച്ചപ്പോള്‍ കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു.
ഒരു കലാകാരന് ആയതുകൊണ്ടുതന്നെ വ്യക്തിപരമായ വോട്ടുകള്‍ ധാരാളം ഉണ്ടാകും. പാര്‍ട്ടി വോട്ടുകളും അതുപോലെ വന്നിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു.
2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നിട്ട് നില്ക്കുന്ന വാര്‍ഡുകളില്‍ പോലും ആയിരത്തോളം വോട്ടിന്റെ കുറവുണ്ട്. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നൊരാള്‍ വോട്ട് ചെയ്യാതിരിക്കുകയോ മറ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയോ ചെയ്തെങ്കില്‍ അത് വളരെ വലിയ വിഷയമാണെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.
ഹാര്‍ബര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നിവേദനം പ്രധാനമന്ത്രിയ്ക്ക് കൊടുത്തപ്പോള്‍ തന്നെ വലിയ പിന്തുണ കിട്ടി. പ്രധാനമന്ത്രി അത് വളരെ ഗൗരവത്തോടെ എടുത്തു. ജില്ലാ നേതൃത്വം രണ്ട് മൂന്ന് കേന്ദ്ര നേതാക്കളെ വിട്ടു തന്നിരുന്നെങ്കില്‍ ഇത് വേറെ തലത്തിലോട്ട് മാറുമായിരുന്നു.
ചുറ്റുമുള്ള മണ്ഡലത്തിലെല്ലാം നേതാക്കളെത്തി. മണ്ഡലത്തിനകത്താണ് എയര്‍പോര്‍ട്ട്. ദേശീയ നേതാക്കന്മാര് എല്ലാവരും ഈ എയര്‍പോര്‍ട്ടിലൂടെയാണ് വരുന്നതും പോകുന്നതും. എന്നിട്ടും തന്റെ മണ്ഡലത്തില്‍ ആരും പ്രചാരണത്തിന് വന്നില്ല എന്നും ഇത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
മത്സരിക്കേണ്ടയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇനിയും മത്സരിക്കണം. ആദ്യമായി മത്സരിച്ച് ഇത്രയും വോട്ട് കിട്ടിയത് വലിയ കാര്യമാണ് പാര്‍ട്ടി അവസരം തന്നാല്‍ ഇനിയും ഇതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക