ഡൽഹി : ജൂനിയർ ഗുസ്തി താരവും മുൻ ദേശിയ ചാമ്പ്യനും ആയിരുന്ന സാഗർ റാണയുടെ മരണത്തിൽ ഒളിമ്പിക് മെഡൽ ജേതാവായ സുശിൽ കുമാറിനെതിരെ മൊഴി. കഴിഞ്ഞ ചൊവ്വാഴ്ച ഛത്രസാൽ സ്റ്റേഡിയത്തിന്റെ സമീപം രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സാഗർ മരണപ്പെട്ടത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ സുശിൽ കുമാറിന് മരണത്തിൽ പങ്കുള്ളതായി ഡൽഹി പോലീസിന് മുൻപാകെ മൊഴി നൽകി.
“സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും മൊഴികൾ എടുത്തു, എല്ലാവരും സുശീലിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സുശീലിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നി കുറ്റങ്ങൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു,” അഡിഷണൽ ഡിസിപി ഗുരിക്ബാൽ സിങ് സിദ്ധു പറഞ്ഞു.
മറ്റ് ഗുസ്തിക്കാർക്ക് മുന്നിൽ തന്നെക്കുറിച്ച് മോശമായി സംസാരിച്ചതിന് സുശീൽ കുമാറും കൂട്ടരും സാഗറിനെ മോഡൽ ടൗണിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായും ആരോപണം ഉണ്ട്. ഒളിവിൽ കഴിയുന്ന സുശീലിനെ പിടികൂടാൻ ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി.
ഛത്രസാൽ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് ഏരിയയിൽ സുശീൽ കുമാർ, അജയ്, പ്രിൻസ് ദലാൽ, സോനു, സാഗർ, അമിത് തുടങ്ങിയവർ തമ്മിൽ വഴക്കുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്,” സിദ്ധു പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്ത പ്രിൻസ് ദാലാലിന്റെ മൊബൈൽ ഫോണിൽ നിന്ന് സംഘർഷത്തിന്റെ വിഡിയോയും ലഭിച്ചതായി പോലീസ് പറഞ്ഞു. “വിഡിയോയിൽ ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും മുഖം വ്യക്തമാണ്.
മൊബൈൽ ഫോൺ, രണ്ട് ഇരട്ടക്കുഴൽ തോക്കുകൾ, വെടിയുണ്ടകൾ എന്നിവ ദലാലിന്റെ പക്കൽ നിന്നും പിടിച്ചെടുത്തു. ഹരിയാനയിലെ ജജ്ജറിലെ അശോദ ഗ്രാമത്തിലെ ഒരാളുടെ പേരിലാണ് തോക്കുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്,” പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക