കൊവിഡ് ബാധിച്ചാല് ചികിത്സയ്ക്കായി പപ്പായ ഇലനീർ ഉപയോഗിക്കാമെന്ന് പറയുന്ന പോസ്റ്റുകളും ലിങ്കുകളും ഫേസ്ബുക്കിലൂടെ പങ്കുവെച്ച സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പരാതി. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് സംവിധായകനെതിരെയുള്ള പരാതി ഉയർന്നിരിക്കുന്നത്. സനൽ കുമാർ ശശിധരൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് സനൽ കുമാർ ശശിധരൻ കൊവിഡ് ചികിത്സയ്ക്ക് പപ്പായ ഇലനീർ ഉപയോഗിക്കാമെന്ന് തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ചില ലിങ്കുകളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റുകളുടെ ലിങ്കുകൾ പരിശോധിച്ച് സത്യാവസ്ഥ മനസ്സിലാക്കിയ ശേഷം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിന് പരാതി പോയത്.
സനൽ കുമാർ ശശിധരന്റെ വാക്കുകൾ:
പപ്പായ ഇലനീരിനെക്കുറിച്ചു തന്നെ! വൈദ്യശാസ്ത്രം ഒന്നേയുള്ളു എന്നും അത് അലോപ്പതി ആണെന്നും മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ പാടില്ല എന്നുമൊക്കെയുള്ള പുറപ്പാടുകൾ അടിസ്ഥാനമില്ലാത്തതും ദുരുദ്ദേശപരവുമാണ്. എന്തിനെക്കുറിച്ചുമുള്ള അറിവുകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാൻ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്.
കൊറോണ തടയാനാവാതെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പപ്പായ ഇല നീരിന് കൊവിഡ് ചികിത്സയിൽ കാര്യമായ പങ്കുവഹിക്കാൻ കഴിയും എന്ന് സമർഥിക്കുന്ന ചില ലിങ്കുകൾ പങ്കുവെച്ചതിന് അകത്താക്കിക്കളയും എന്ന ഭീഷണിയുമായാണ് ചിലർ വരുന്നത്. എന്തിനാവും അത്? എന്താവും അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ? ഞാൻ പങ്കുവെച്ച പഠനങ്ങൾ സംബന്ധിച്ച തർക്കമുണ്ടെങ്കിൽ അത് പ്രസിദ്ധീകരിച്ച ജേർണലുകളെ സമീപിക്കുകയല്ലേ വേണ്ടത്. ആയുർവേദവും ഹോമിയോയും സിദ്ധയും ഒന്നും വൈദ്യശാസ്ത്രം അല്ല എന്നുണ്ടെങ്കിൽ ആ മേഖലയിലെ ആശുപത്രികളും മെഡിക്കൽ കോളേജുകളും ഒക്കെ നിയമപരമായി പ്രവർത്തിക്കാൻ തടസമുന്നയിച്ചുകൊണ്ട് കോടതിയിൽ പോകാത്തതെന്ത് അവർ? അഭിപ്രായങ്ങളെയും അറിവുകളെക്കുറിച്ചുള്ള ചർച്ചകളും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാമെന്നുള്ള ചിന്തയുടെ വേര് എവിടെയാണ് ചെന്ന് തൊടുന്നത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക