കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം സംസ്ഥാനത്തു വർധിക്കുന്നു. ആരോഗ്യ വകുപ്പിന്റെ ഇന്നലത്തെ കണക്കു പ്രകാരം 1249 പേർ വെന്റിലേറ്ററിന്റെ സഹായത്താലാണു കോവിഡിനോടു പൊരുതുന്നത്. 2528 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ ഐസിയു, വെന്റിലേറ്റർ ക്ഷാമം വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് ആശങ്ക.
സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2857 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളുമാണുള്ളത്. കഴിഞ്ഞ 5 ദിവസത്തിനിടെ വെന്റിലേറ്ററിലാകുന്ന രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചു. ഓക്സിജൻ കിടക്കകളുടെയും ഐസിയുവിന്റെയും ക്ഷാമം മൂലം കൃത്യസമയത്തു വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാൽ ഗുരുതരാവസ്ഥയിലാകുന്ന രോഗികളും ഒട്ടേറെയുണ്ട്. കോവിഡ് ഇതര രോഗങ്ങളുമായി ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സയ്ക്കും പ്രതിസന്ധിയുണ്ട്.
കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പിന്റെ സംസ്ഥാനതല സമിതി സ്ഥിരീകരിക്കാൻ വൈകുന്നതിനാൽ ദിവസേനയുള്ള കണക്കുകളിൽ പ്രതിഫലിക്കുന്നില്ല. ഇന്നലെ സ്ഥിരീകരിച്ച 68 പേരുടെ പട്ടികയിൽ ഏപ്രിൽ 30 മുതലുള്ള മരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് ആയ ശേഷമുള്ള മരണങ്ങൾ ഇപ്പോഴും പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക