കേരളക്കര കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായ കെ ആർ ഗൗരിയമ്മയ്ക്ക് വിട നൽകുകയാണ് . തന്റെ അച്ഛൻ എം ആർ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമുള്ള ഓർമ പങ്കുവയ്ക്കുകയാണ് നടി നിഖില വിമൽ.
“ഇടതുപക്ഷനേതാക്കളിൽ എം. വി. രാഘവനുമായും കെ. ആർ. ഗൗരിയമ്മയുമായും അടുത്തബന്ധമായിരുന്നു എന്റെ അച്ഛൻ എം. ആർ. പവിത്രന്. ആദ്യം എം. വി. ആറും പിന്നീട് കെ. ആർ. ഗൗരിയമ്മയും സി.പി.ഐ.(എം) ൽ നിന്നും പുറത്താക്കപ്പെടുന്ന കാലഘട്ടത്തിലാണ് അച്ഛൻ സജീവ നക്സലൈറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നതും.”
“സ്വന്തം പാർട്ടികളിലേക്ക് രണ്ടുപേരും അച്ഛനെ ക്ഷണിച്ചു. അച്ഛൻ തിരഞ്ഞെടുത്തത് ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്. അച്ഛന്റെ തീവ്രസ്വഭാവവുമായി കുറെക്കൂടി ചേർച്ച എം. വി. രാഘവനായതിനാൽ എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം എന്ന് പിന്നീട് ഞാൻ അച്ഛനോട് ചോദിച്ചു. “അവർ വല്ലാതെ നീതി അർഹിക്കുന്നു,” എന്നായിരുന്നു അതിന് അച്ഛന്റെ മറുപടി. എം.വി.ആറും അച്ഛനും ഓർമ്മയായി; ഇപ്പോൾ ഗൗരിയമ്മയും. കേരളത്തിന്റെ വിപ്ലവ വനിതയ്ക്ക് , കെ ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ,” എന്നാണ് നിഖില കുറിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു നിഖിലയുടെ പിതാവും സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനും സിപിഐഎം എൽ മുൻ സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ എം ആർ പവിത്രൻ അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക